സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി ഉയർത്തിയതിനെ സ്വാഗതം ചെയ്യുന്നു; ജിഎസ്‌ടി കുടിശിക നൽകണമെന്നും തോമസ് ഐസക്
ജിഎസ്‌ടി കുടിശിക കേന്ദ്രം ഉടൻ അനുവദിക്കണമെന്നും ആരോഗ്യമേഖലയിൽ പണം അനുവദിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു
തിരുവനന്തപുരം: കേന്ദ്രസർക്കാറിന്റെ കൊവിഡ് സാമ്പത്തിക പാക്കേജിൽ സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി അഞ്ച് ശതമാനമായി ഉയർത്തിയ തീരുമാനം സ്വാഗതം ചെയ്യുന്നെന്ന് ധനമന്ത്രി തോമസ് ഐസക്. അതേസമയം ജിഎസ്‌ടി കുടിശിക കേന്ദ്രം ഉടൻ അനുവദിക്കണമെന്നും ആരോഗ്യമേഖലയിൽ പണം അനുവദിക്കണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
വായ്പാ പരിധി ഉയർത്തിയതോടെ സംസ്ഥാനത്തിന് 18000 കോടി രൂപ വായ്പയെടുക്കാനാവും. സംസ്ഥാനങ്ങൾക്കുള്ള വായ്പ നിബന്ധനകൾക്ക് വിധേയമാക്കുന്നതിനെ എതിർക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളെ തർക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനെയും എതിർക്കുന്നു. സംസ്ഥാനങ്ങൾക്ക് മേൽ കേന്ദ്രത്തിന് നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയില്ല. ഈ സമ്പർഭത്തിൽ ചില നിബന്ധകൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
റിസർവ് ബാങ്കിൽ നിന്ന് വായ്പയെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി വേണം. എങ്കിൽ മാത്രമേ ന്യായമായ നിരക്കിൽ വായ്‌പ കിട്ടൂ. 40,000 കോടി രൂപ തൊഴിലുറപ്പിന് അനുവദിച്ചത് സ്വാഗതം ചെയ്യുന്നു, ഇനിയും ഉയർത്തണമെന്നാണ് നിലപാട്. തൊഴിലുറപ്പിന്റെ കൂടി അഡ്വാൻസായി നൽകണം.
അതിഥി തൊഴിലാളികളുടെ യാത്ര 15% സംസ്ഥാനം വഹിക്കണമെന്ന കേന്ദ്ര നിർദ്ദേശം പരിശോധിക്കും. ഇതിനായി ചില സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്രം എന്താണ് ചെയ്യുന്നതെന്ന് നോക്കിയ ശേഷം പുതിയ ബജറ്റ് അവതരിപ്പിക്കുന്നതിൽ നിലപാടറിയിക്കാം.