മണ്ഡല പുനർനിർണ്ണയത്തിൽ ബിജെപി സർക്കാരിന്റെ പുതിയ നിലപാടുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭാവിയെ അപകടത്തിലാക്കുമെന്ന് ഡോ. തോമസ് ഐസക് വാദിക്കുന്നു. ഹിന്ദി സംസ്ഥാനങ്ങൾക്ക് അമിത പ്രാതിനിധ്യം നൽകാനും, വനിതാ സംവരണം 2029-ലെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഉപയോഗിക്കാനുമുള്ള ഗൂഢപദ്ധതിയാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.

തിരുവനന്തപുരം: മണ്ഡല പുനർനിർണ്ണയം സംബന്ധിച്ച ബിജെപി സർക്കാരിന്റെ പുതിയ നിലപാടുകൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ഭാവി അപകടത്തിലാക്കുമെന്ന് ഡോ. തോമസ് ഐസക്. ഹിന്ദി സംസ്ഥാനങ്ങൾക്ക് അമിത പ്രാതിനിധ്യം നൽകുന്ന ഈ പദ്ധതിക്ക് പാർലമെന്റിൽ മൂന്നിലൊന്ന് ഭൂരിപക്ഷം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ബിജെപി അടവുമാറ്റുകയാണെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റുകൾ വർദ്ധിപ്പിക്കാമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന അപകടമാണെന്നും ഐസക് അക്കമിട്ട് നിരത്തുന്നു.

നിലവിലുള്ള സീറ്റ് അനുപാതം 1971-ലെ ജനസംഖ്യാടിസ്ഥാനത്തിലാണ്. ഇത് ഭേദഗതി ചെയ്യാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. എന്നാൽ ഭാവിയിൽ ഇത് വെറും ഭൂരിപക്ഷം മതിയാകുന്ന രീതിയിലേക്ക് മാറ്റാനാണ് ബിജെപി നീക്കം. നമ്മുടെ സംസ്ഥാനങ്ങളുടെ ഭാവി ബിജെപിയുടെ ദയാദാക്ഷണ്യത്തിന് വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2011-ലെ സെൻസസ് മാനദണ്ഡമാക്കിയാൽ തുല്യ വോട്ടർമാരുടെ എണ്ണമനുസരിച്ചുള്ള പ്രാതിനിധ്യ വ്യവസ്ഥ ആകെ തകിടം മറിയും. ബിജെപി തന്നെയാണ് ഇപ്പോൾ ഊരാക്കുടുക്കിൽ പെട്ടിരിക്കുന്നതെന്നും ഐസക് നിരീക്ഷിച്ചു. വനിതാ സംവരണത്തോടുള്ള ബിജെപിയുടെ പ്രതിബദ്ധത വെറും നാടകമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2023-ൽ പാസ്സാക്കിയ ബില്ല് നോട്ടിഫൈ ചെയ്യാൻ പോലും സർക്കാർ മറന്നുപോയി. ഇന്നലെ രാത്രിയാണ് ഇത് നോട്ടിഫൈ ചെയ്തത്. നിലവിലുള്ള 543 അംഗ സഭയിൽ മൂന്നിലൊന്ന് സംവരണം നടപ്പിലാക്കാൻ ആരും എതിരല്ലെന്നും മറ്റു കാര്യങ്ങൾ പാർലമെന്ററി കമ്മിറ്റിക്ക് വിടണമെന്നുമാണ് പ്രതിപക്ഷ നിലപാട്. ബിജെപിയുടെ ലക്ഷ്യം വനിതാ സംവരണം അല്ല, മറിച്ച് 2029-ൽ വിജയം ഉറപ്പിക്കുക എന്നതാണ്. ഇതിനായി ഇലക്ഷൻ കമ്മീഷനെ ഉപയോഗിച്ച് ഇഷ്ടമില്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും, ഡീലിമിറ്റേഷൻ കമ്മീഷനെക്കൊണ്ട് മണ്ഡല അതിർത്തികൾ തങ്ങൾക്ക് അനുകൂലമായി തിരുത്തി എഴുതിക്കുകയുമാണ് അവരുടെ പദ്ധതിയെന്നും അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കാലത്തെ ബിജെപിയുടെ മുദ്രാവാക്യമായ മിനിമൽ ഗവൺമെന്റ് ആൻഡ് മാക്സിമം ഗവർണൻസ് എന്നതിനെ അദ്ദേഹം പരിഹസിച്ചു. സീറ്റുകൾ വർദ്ധിപ്പിക്കുന്നതോടെ പാർലമെന്റ് അംഗങ്ങളുടെ എണ്ണം 850 ആയി ഉയരും. ഇതിലൂടെ വരാൻ പോകുന്നത് 127 മന്ത്രിമാരടങ്ങിയ ജംബോ മന്ത്രിസഭ ആയിരിക്കുമെന്നും, ഇത്ര വലിയ സഭയുടെ ചർച്ചകൾ എത്രമാത്രം ഫലപ്രദമാകുമെന്നും അദ്ദേഹം ചോദിക്കുന്നു.