പൊലീസിന് ഹെലികോപ്റ്റർ; സാങ്കേതിക ബിഡിൽ യോഗ്യത നേടി മൂന്ന് കമ്പനികൾ
സാമ്പത്തിക ബിഡ് കൂടി പരിശോധിച്ച ശേഷമായിരിക്കും ഏതു കമ്പനിക്ക് ടെണ്ടർ നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.
തിരുവനന്തപുരം: പൊലീസിനു വേണ്ടി ഹെലികോപ്റ്റർ വാടകക്ക് നൽകാൻ ടെണ്ടറിൽ പങ്കെടുത്ത മൂന്ന് കമ്പനികളും സാങ്കേതിക ബിഡിൽ യോഗ്യത നേടി. ചിപ്സണ്‍ ഏവിയേഷൻ, ഒ.എസ്.എസ്. എയർമാനേജുമെൻ്റ്, ഹെലിവേ ചാർട്ടേഴ്സ് എന്നീ മൂന്നു കമ്പനികളാണ് ടെണ്ടറിൽ പങ്കെടുക്കുന്നത്. ഡിജിപിയുടെ അധ്യക്ഷയിലുള്ള കമ്മിറ്റിയാണ് ടെണ്ടർ പരിശോധിച്ചത്. ആറുപേർക്ക് യാത്ര ചെയ്യാവുന്ന ഹെലികോപ്റ്ററുകളാണ് വാടകക്കെടുക്കുന്നത്.
സാമ്പത്തിക ബിഡ് കൂടി പരിശോധിച്ച ശേഷമായിരിക്കും ഏതു കമ്പനിക്ക് ടെണ്ടർ നൽകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. സാമ്പത്തിക ബിഡ് അടുത്ത ആഴ്ച തുറക്കും. മൂന്ന് വർഷത്തേക്കാണ് ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്. രണ്ടു ബിഡിലും യോഗ്യത നേടുന്ന കമ്പനിക്കാവും കരാർ നൽകുക. കഴിഞ്ഞ പ്രാവശ്യം കരാർ എടുത്തിരുന്ന പവൻ ഹൻസ് ഇപ്രാവശ്യം ടെണ്ടറിൽ പങ്കെടുത്തില്ല. ടെണ്ടറില്ലാതെയാണ് ചിപ്സണിന് കഴിഞ്ഞ പ്രാവശ്യം കരാർ നൽകിയത്.
ധൂര്‍ത്തെന്ന ആരോപണങ്ങള്‍ക്കിടയിലും പൊലീസിന് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്ന നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെ പവൻഹാൻസ് കമ്പനിയുടെ പത്ത് സീറ്റുള്ള ഹെലികോപ്റ്റർ 1.44 കോടി മാസ വാടകയ്ക്ക്എടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. ഏപ്രിലില്‍ പവൻഹാൻസുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. ആറ് പേർക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്റർ മൂന്ന് വർഷത്തേക്കാണ് വാടകയ്ക്കെടുക്കുന്നത്.