ചങ്ങനാശേരിയിലെ മാനസികാരോഗ്യകേന്ദ്രത്തില്‍ മൂന്ന് ദിവസത്തിനിടെ മൂന്ന് മരണം, ആറ് പേര്‍ അവശനിലയിൽ
മൂന്ന് ദിവസം മുന്‍പാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവന്‍ കേന്ദ്രത്തില്‍ നിന്ന് ഒൻപത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോട്ടയം: ചങ്ങനാശേരിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മൂന്ന് പേര്‍ മരിച്ചു. സംഭവത്തില്‍ ആശങ്കയുമായി നാട്ടുകാര് രംഗത്തെത്തി. ഇവിടെയുള്ള ആറ് അന്തേവാസികള്‍ തിരുവല്ലയിലെ മൂന്ന് ആശുപത്രിയിലായി ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മൂന്ന് ദിവസം മുന്‍പാണ് ചങ്ങനാശേരിയിലെ തൃക്കൊടിത്താനം പുതുജീവന്‍ കേന്ദ്രത്തില്‍ നിന്ന് ഒൻപത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവല്ല മെഡിക്കല്‍ മിഷന്‍, തിരുവല്ല പുഷ്പഗിരി ആശുപത്രി, തിരുവല്ലയിലെ തന്നെ മറ്റൊരു ആശുപത്രിയിലുമായാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരിൽ രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളിലും ഒരാള്‍ ഇന്ന് രാവിലെയും മരിച്ചു.
വിവരമറിഞ്ഞ് പരിഭ്രാന്തരായ നാട്ടുകാര്‍ ഇതേക്കുറിച്ച് അന്വേഷിച്ചെങ്കിലും യാതൊരു റിപ്പോര്‍ട്ടും പുറത്തുവന്നില്ല. അതേസമയം ഉയര്‍ന്ന ഫീസ് വാങ്ങി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്ന് തൃക്കൊടിത്താനം പഞ്ചായത്തിലെ 13ാം വാര്‍ഡ് അംഗം നിതിന്‍ പറഞ്ഞു.
വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ദ്ധ സംഘം എത്തി പരിശോധന നടത്തി. ഒറ്റ രാത്രി കൊണ്ട് ഒൻപത് പേര്‍ക്ക് വൈറസ് ബാധയുണ്ടായെന്നാണ് നിഗമനം. ഇവര്‍ക്ക് വൈറസ് ബാധയേറ്റെന്നാണ് സംശയം. ഇത് കൊവിഡ്19, എച്ച്1എൻ1 വൈറസുകളല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.