ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതിൽ സഭക്കും പങ്കുണ്ടെന്നും മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തൃശൂര്‍: ആര് വാഴണമെന്നും വീഴണമെന്നും തീരുമാനിക്കുന്നതിൽ സഭക്കും പങ്കുണ്ടെന്നും മതപരിവര്‍ത്തനം ആരോപിച്ച് തങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപതാ സമുദായ ജാഗ്രത സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 2021 നിയസഭാ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാര്‍ ജെബി കോശി കമ്മിഷനെ നിയോഗിച്ചു. പക്ഷെ ആ റിപ്പോർട്ട് ഇപ്പോൾ എവിടെയാണെന്നും ആന്‍ഡ്രൂസ് താഴത്ത് ചോദിച്ചു. 288 ശുപാർശകൾ ഈ കമ്മീഷൻ നൽകി. റിപ്പോർട്ട് വിവരങ്ങൾ പുറത്ത് വിടാത്തതും ശുപാർശകൾ നടപ്പാക്കാത്തതും സർക്കാർ കാട്ടുന്ന അവഗണനയാണ്. നിയമ നിർമ്മാണ സഭകളുടെ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുമ്പോൾ എല്ലാവരും വിവേകത്തോടെ പെരുമാറണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തെരഞ്ഞെടുപ്പിലും സര്‍ക്കാര്‍ സര്‍വീസുകളിലും സഭാംഗങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കണം. സർക്കാർ സർവീസിൽ പ്രാതിനിധ്യം വർധിപ്പിക്കേണ്ടത് ആവശ്യകതയാണ്. മതപരിവർത്തനം ആരോപിച്ച് ഞങ്ങളെ പീഡിപ്പിക്കുന്നവർ ദൂരവ്യാപക പ്രത്യാഖാതങ്ങൾ നേരിടേണ്ടി വരും. സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തിലും മാര്‍ ആൻഡ്രൂസ് താഴത്ത് നിലപാട് വ്യക്തമാക്കി. 16000 അധ്യാപകർ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണ്. സർക്കാർ മുന്നോട്ട് വെച്ച എല്ലാ നിർദ്ദേശങ്ങളും തങ്ങൾ പാലിച്ചു. മറ്റ് ചില സമുദായങ്ങൾക്ക് കോടതി വിധി നടപ്പിലാക്കി കൊടുത്തത് എന്ത് തരം സമീപനമാണ്? തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് അധ്യാപക നിയമനത്തിലെ പ്രശ്നം പരിഹരിക്കണമെന്ന് സർക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയാണെന്നും മാര്‍ ആൻഡ്രൂസ് താഴത്ത് പറഞ്ഞു.