തൃശ്ശൂർ പൂരം മുൻവർഷങ്ങളിലേതുപോലെ നടത്തും; ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകും
ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകും. കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും പ്രവേശനം. പൂരം എക്സിബിഷൻ ഉടൻ തുടങ്ങും.
തൃശ്ശൂർ: തൃശ്ശൂർ പൂരം മുൻവര്‍ഷങ്ങളിലേതുപോലെ തന്നെ നടത്താൻ അനുമതി. സാംപിൾ വെടിക്കെട്ട് മുതൽ ഉപചാരം ചൊല്ലി പിരിയൽ വരെ എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കും. അതെസമയം ആളുകളെ നിയന്ത്രിക്കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗം നിര്‍ദേശിച്ചു.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പൂരത്തിനൊരുങ്ങിയിരിക്കുകയാണ് തൃശൂർ.പൂര വിളംബരം അറിയിച്ചുള്ള തെക്കേവാതില്‍ തള്ളിതുറക്കുന്നത് മുതല്‍ പകല്‍പൂരം വരെയുളള എല്ലാ ചടങ്ങുകളും പതിവുപോലെ നടക്കും. ആനകളുടെ എണ്ണം കുറയ്ക്കില്ല. വെടിക്കെട്ടിൻ്റെ പ്രൗഢിയും കുറയില്ല. പൂരം പ്രദർശനത്തിന് അനുമതി ലഭിച്ചിട്ടുണ്ട്.അതെസമയം കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം. ജനപങ്കാളിത്തം നിയന്ത്രിക്കും . മാസ്ക്ക് വയ്ക്കാതെ പൂരപറമ്പിൽ പ്രവേശിക്കാൻ കഴിയില്ല. സാമൂഹിക അകലം നിർബന്ധമാണ്.
പൂരം കെങ്കേമമായി നടത്താനുള്ള ഒരുക്കങ്ങൾ തിരുവമ്പാടി , പാറമേക്കാവ് ദേവസ്വങ്ങളും എട്ടു ഘടക ക്ഷേത്രങ്ങളും തുടങ്ങി.എന്നാല്‍ ജനപങ്കാളിത്തം കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നത് പിന്നീട് തീരുമാനിക്കും. ഏപ്രില്‍ 23നാണ് തൃശൂര്‍ പൂരം.