ചെക്ക് കേസില്‍ മധ്യസ്ഥ ചർച്ച നടക്കുന്നുണ്ടെന്ന് നാസിൽ അബ്ദുള്ള ന്യൂസ് അവറിൽ പറഞ്ഞു. നാസിൽ അബ്ദുള്ളയ്ക്ക് പണം നൽകാനില്ലെന്ന് തുഷാർ വെള്ളാപ്പള്ളി.

തിരുവനന്തപുരം: ചെക്ക് കേസില്‍ തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി മുഖ്യമന്ത്രി സഹായം തേടിയത് ശരിയായില്ലെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേസ് അവസാനിപ്പിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് തുഷാറും വ്യക്തമാക്കി. ന്യൂസ് അവറില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള സമ്മതിച്ചു. തുഷാറിന് വേണ്ടി മുഖ്യമന്ത്രി ഇടപെട്ടത് ശരിയല്ല. രമ്യമായി പ്രശ്നം പരിഹരിക്കലായിരുന്നു ഉദ്ദേശമെങ്കില്‍ നിക്ഷ്പക്ഷമായ സമീപനം സ്വീകരിക്കണമായിരുന്നു, പരാതിക്കാരനെ കേള്‍ക്കാതെ തുഷാറിന് വേണ്ടി കത്തയച്ചതിലൂടെ മുഖ്യമന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമായെന്നും ന്യൂസ് അവറില്‍ നാസില്‍ പറഞ്ഞു. അതേസമയം, നാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും കേസ് അവസാനിപ്പിച്ചതിന് ശേഷമേ നാട്ടിലേക്ക് മടങ്ങൂവെന്നും തുഷാര്‍ പറഞ്ഞു.

ആറ് ലക്ഷത്തി എഴുപത്തി അയ്യായിരം ദിര്‍ഹത്തിനാണ് നാസിലിന്‍റെ കമ്പനിക്ക് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ചതെന്ന് തുഷാര്‍ പറഞ്ഞു. ജോലിയില്‍ വരുത്തിയ വീഴ്ച തനിക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കി. താന്‍ മൂന്നുകോടി രൂപ നല്‍കാമെന്നേറ്റതായ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും കേസ് അവസാനിപ്പിക്കാന്‍ ഒരു ലക്ഷം ദിര്‍ഹം വരെ നല്‍കാന്‍ തയ്യാറാണെന്നും അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും തുഷാര്‍ പറഞ്ഞു.

"