തിരുവനന്തപുരം വിമാനത്താവളം വിട്ടു കൊടുക്കില്ല: 'ടിയാലി'നെ പ്രത്യേക കമ്പനിയാക്കും
സംസ്ഥാനസർക്കാരിന്‍റെ നിരന്തര സമ്മർദ്ദത്തെ തുടർന്ന് കേന്ദ്രത്തിന് അദാനിയുമായി പാട്ടക്കരാർ ഒപ്പിടാനായിട്ടില്ല. എന്തു വന്നാലും വിമാനത്താവള നടത്തിപ്പ് വിട്ടു കൊടുക്കില്ലെന്ന നിലപാടിലാണ് സർക്കാർ.
തിരുവനന്തപുരം: അദാനിക്ക് നൽകാതെ, തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം സജീവമാക്കി. പ്രത്യേകോദ്ദേശ്യ കമ്പനിയായി 'ടിയാൽ' രജിസ്റ്റര്‍ ചെയ്യാന്‍ കെഎസ്ഐഡിസിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകി. കണ്‍സള്‍ട്ടന്‍റായ കെപിഎംജിയുമായി സർക്കാർ നാളെ ഉന്നതതല ചർച്ച നടത്തും.
വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള ലേലത്തിൽ സർക്കാരും കെഎസ്ഐഡിസിയും ചേർന്നുള്ള കൺസോർഷ്യമാണ് പങ്കെടുത്തത്. ലേലത്തിൽ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയത്. കെഎസ്ഐഡിസി രണ്ടാമതായി. എങ്കിലും സംസ്ഥാനസർക്കാരിന്‍റെ നിരന്തരസമ്മർദ്ദത്തെ തുടർന്ന് കേന്ദ്രത്തിന് അദാനിയുമായി പാട്ടക്കരാർ ഒപ്പിടാനായിട്ടില്ല.
വിമാനത്താവള നടത്തിപ്പിനായി പ്രത്യേക ഉദ്ദേശ്യ കമ്പനിയായി 'ടിയാൽ' രൂപീകരിക്കാൻ സർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും കമ്പനിയായി രജിസ്റ്റർ ചെയ്തിരുന്നില്ല. കമ്പനിയിലെ ഓഹരി ഘടന, റവന്യൂസാധ്യത, മറ്റ് സാമ്പത്തികവശങ്ങള്‍ എന്നിവ സംബന്ധിച്ച് കണ്‍സള്‍ട്ടന്‍റായ കെപിഎംജിയുമായി തിങ്കഴാഴ്ച ചര്‍ച്ച നടത്തും.
ടിയാൽ കമ്പനി രൂപീകരിച്ചതിന്‍റെ രേഖകൾ വൈകാതെ കേന്ദ്രത്തിന് സമർപ്പിക്കും. എന്നാല്‍ സംസ്ഥാന സർക്കാരിന് ടിയാലില്‍ ഭൂരിപക്ഷം ഓഹരിയുണ്ടാകുമെന്ന് ഉറപ്പില്ലെന്നും സമരവുമായി മുന്നോട്ട് പോകുമെന്നുമാണ് വിമാനത്താവളത്തിലെ ജീവനക്കാര്‍ പറയുന്നു.
വിമാനത്താവള നടത്തിപ്പിനുള്ള ലേല നടപടികളുടെ കാലാവധി ഈ മാസം 31-നാണ് അവസാനിക്കുന്നത്. ആവശ്യമെങ്കില്‍ മൂന്ന് മാസം കൂടി നീട്ടാന്‍ സാധിക്കും. ഈ സാഹചര്യത്തിലാണ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കുന്നത്