ചിഹ്നത്തില്‍ വരണാധികാരിക്ക് തീരുമാനം എടുക്കാം; 'രണ്ടില'പ്പോരിൽ ഇടപെട്ട് മീണ
വരണാധികാരിക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രം ഇടപെടുമെന്നും ടിക്കാറാം മീണ
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന കടുംപിടുത്തം പി ജെ ജോസഫ് തുടരവെ ജോസ് കെ മാണി പക്ഷത്തിന് അനുകൂലമായ നിലപാടുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ചിഹ്നകാര്യത്തില്‍ വരണാധികാരിക്ക് തീരുമാനം എടുക്കാമെന്ന് മീണ വ്യക്തമാക്കി. അവകാശം ഉന്നയിക്കുന്നത് പാര്‍ട്ടിയുടെ യഥാര്‍ത്ഥ ഭാരവാഹികള്‍ ആയിരിക്കണം. വരണാധികാരിക്ക് തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ ഇടപെടൂ എന്നും ടിക്കാറാം മീണ വ്യക്തമാക്കി.
വര്‍ക്കിംഗ് ചെയര്‍മാൻ എന്ന നിലയില്‍ ജോസഫിനെ കൊണ്ട് രണ്ടില ചിഹ്നം നല്‍കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നതിനിടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാളുടെ പത്രികയില്‍ ഒപ്പ് വയ്ക്കില്ലെന്നും ചിഹ്നം നല്‍കില്ലെന്നുമുള്ള കടുംപിടുത്തത്തിലാണ് പി ജെ ജോസഫ്. രണ്ടില ചിഹ്നം ഉറപ്പില്ലാത്ത സാഹചര്യത്തിൽ രണ്ടുതരത്തില്‍ നാളെ പത്രിക നല്‍കാനാണ് ജോസ് കെ മാണി പക്ഷം പദ്ധതിയിടുന്നത്.
കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ രണ്ടില ചിഹ്നം ആവശ്യപ്പെട്ട് ഒരു പത്രികയും സ്വതന്ത്രനെന്ന നിലയില്‍ സ്വതന്ത്ര ചിഹ്നം ആവശ്യപ്പെട്ട് മറ്റൊരു പത്രികയും നല്‍കാനാണ് ആലോചന. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കാന്‍ പി ജെ ജോസഫിന്‍റെ അനുമതി വേണമെന്ന് നേരത്തെ ടിക്കാറാം മീണ പറഞ്ഞിരുന്നു. പി ജെ ജോസഫ് അനുവദിച്ചില്ലെങ്കില്‍ ജോസ് ടോം സ്വതന്ത്രനായി മത്സരിക്കേണ്ടി വരുമെന്നായിരുന്നു ഇന്നലെ ടിക്കാറാം മീണ പറഞ്ഞത്.