രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും ക്യാമ്പസിനുള്ളിൽ തന്നെ പോകാൻ വാർഡന്‍റെ അനുമതി മതിയാകും. എന്നാല്‍, മറ്റാവശ്യങ്ങൾക്ക് 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ  രക്ഷാകർത്താക്കളുടെ അനുമതി വേണമെന്നാണ് കോടതി ഉത്തരവ്.

കൊച്ചി: മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി. രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും ക്യാമ്പസിനുള്ളിൽ തന്നെ പോകാൻ വാർഡന്‍റെ അനുമതി മതിയാകും. എന്നാല്‍, മറ്റാവശ്യങ്ങൾക്ക് 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷാകർത്താക്കളുടെ അനുമതി വേണമെന്നാണ് കോടതി ഉത്തരവ്. സർക്കാർ നിലപാട് രേഖപ്പെടുത്തിയാണ് കോടതി ഹർജി തീർപ്പാക്കിയത്. ഹർജിക്കാർ പുതിയ ചിന്താഗതിക്ക് പ്രേരണയായെന്നും കോടതി അഭിനന്ദിച്ചു. 

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സമയ നിയന്ത്രണം സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാർക്ക് നേരത്തെ നിർദേശം നൽകിയിരുന്നു. വിഷയത്തിൽ ആരോഗ്യ സർവകലാശാല സമർപ്പിച്ച സത്യവാങ്മൂലത്തിലെ പല പരാമർശങ്ങളും വിവാദമായിരുന്നു. അച്ചടക്കത്തിന്‍റെ ഭാഗമായും വിദ്യാർത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് സമയ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ആരോഗ്യ സർവകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്. കൂടാതെ 18 വയസിൽ വിദ്യാർത്ഥികൾ സമ്പൂർണ്ണ സ്വാതന്ത്ര്യം തേടുന്നത് സമൂഹത്തിന് ഗുണകരമല്ലാ, 25 വയസ്സിലാണ് വിദ്യാർത്ഥികളുടെ മാനസിക വികാസം പൂർത്തിയാകുകയെന്നും സർവകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്.

Also Read: '18 വയസിൽ സമ്പൂർണ്ണ സ്വാതന്ത്ര്യം നൽകുന്നത് സമൂഹത്തിന് നല്ലതല്ല'; വിചിത്ര സത്യവാങ്മൂലവുമായി ആരോഗ്യ സർവകലാശാല