ബ്രിട്ടനോട് പ്രതിഷേധം പ്രകടമാക്കി ഇന്ത്യ, ബ്രഹ്മപുരം ദേശീയ ചര്‍ച്ച, അരിക്കൊമ്പനെ തളയ്ക്കൽ വൈകും -10 വാര്‍ത്ത
ബ്രിട്ടനോട് പ്രകടമാക്കി ഇന്ത്യൻ പ്രതിഷേധം, ബ്രഹ്മപുരം ദേശീയ ചര്‍ച്ച, അരിക്കൊമ്പനെ തളയ്ക്കൽ വൈകും -10 വാര്‍ത്ത
1- പ്രതിഷേധം പ്രകടമാക്കി ഇന്ത്യ; ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ പിൻവലിച്ചു
ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ ഇന്ത്യ പിൻവലിച്ചു. ഹൈക്കമ്മീഷണറുടെ വസതിക്ക് മുന്നിലെ സുരക്ഷയും കുറച്ചിട്ടുണ്ട്. പഞ്ചാബിൽ അമൃത്പാൽ സിംഗിനെതിരായിട്ടുള്ള നടപടികൾ പൊലീസും കേന്ദ്രസേനയും ശക്തമാക്കിയതിന് പിന്നാലെ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഓഫീസിന് അകത്തേക്ക് കയറി ഖലിസ്ഥാൻ വാദികൾ അവിടെ ഇന്ത്യൻ പതാകയെ അപമാനിക്കുന്ന സംഭവമടക്കം ഉണ്ടായിരുന്നു.
ബ്രഹ്മപുരം വിഷയത്തിൽ കേരള സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി ജെ പി നേതാവും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കർ രംഗത്ത്. കേരളത്തിൽ സംഭവിച്ചത് വലിയ ഒരു പരിസ്ഥിതി ദുരന്തമാണെന്ന ആമുഖത്തോടെ തുടങ്ങിയ ജാവദേക്കർ, ഇടത് വലത് മുന്നണികളെ വിഷയത്തിൽ രൂക്ഷമായി വിമർശിച്ചു.
3- കുങ്കിയാനകൾ എത്താൻ വൈകി; 'അരിക്കൊമ്പൻ ദൗത്യ'ത്തിന്‍റെ തീയതി മാറ്റി
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പന്‍ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ തീയതി മാറ്റി. 26 ആം തീയതിയിലാണ് അരിക്കൊമ്പനെ മയക്ക് വെടി വെക്കുക. കുങ്കിയാനകൾ എത്താൻ വൈകിയതും പ്ലസ് വൺ പരീക്ഷകൾ നടക്കുന്നതുമാണ് തീയതി മാറ്റാൻ കാരണം
4-കെപിസിസി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി; രൂപീകരണം ഹൈക്കമാൻഡ് ഇടപെട്ട് ഉണ്ടാക്കിയ ധാരണ പ്രകാരം
ഡിസിസി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂർത്തീകരിക്കാനായി ഏഴംഗ ഉപസമിതിയെ രൂപീകരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം പി, അഡ്വ. ടി സിദ്ധിക്ക് എംഎൽഎ, കെ സി ജോസഫ് മുൻ എംഎൽഎ, എ പി അനിൽ കുമാർ എംഎൽഎ, ജോസഫ് വാഴക്കൻ മുൻ എംഎൽഎ,അഡ്വ കെ ജയന്ത് , അഡ്വ. എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ.
5- പ്രതിഷേധത്തിൽ മുങ്ങി പാലക്കാട് നഗരസഭാ ബജറ്റ് അവതരണം; ബജറ്റ് കീറിയെറിഞ്ഞു, കത്തിച്ചു
പാലക്കാട് നഗരസഭയിൽ ബജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ പ്രതിഷേധം. ബജറ്റ് അവലോകന റിപ്പോർട്ട് മുൻകൂറായി നൽകിയില്ല എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ ബഹളം.ബജറ്റ് അവതരിപ്പിക്കാൻ നഗരസഭാ ഉപാധ്യക്ഷൻ എഴുന്നേറ്റതും പ്രതിപക്ഷം ഒന്നായി ഇളകി. ചെയറിന് മുമ്പിൽ വട്ടംകൂടി ബഹളം വച്ചു. ബഹളത്തിനിടയിലും ഇ കൃഷ്ണദാസ് ബജറ്റ് അവതരണവുമായി മുന്നോട്ട് പോയതോടെ പ്രതിഷേധം കടുത്തു.
6- തൃശ്ശൂർ മദർ ആശുപത്രിയിൽ തീപിടിത്തം; അപകടം കുട്ടികളുടെ ഐസിയുവില്‍, ഒഴിവായത് വൻ ദുരന്തം
തൃശ്ശൂർ ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയുവില്‍ തീപിടുത്തമുണ്ടായി. ഏഴ് കുട്ടികളെയും രണ്ട് ഗര്‍ഭിണികളെയും വേഗത്തില്‍ പുറത്തെത്തിക്കാനായതിനാല്‍ വന്‍ ദുരന്തം ഒഴിവായത്.തൃശ്ശൂർ നഗരത്തോട് ചേര്‍ന്ന ഒളരി മദര്‍ ആശുപത്രിയിലെ കുട്ടികളുടെ ഐസിയു, ഗൈനക്കോളജി വാര്‍ഡുകളിലാണ് പുക പടര്‍ന്നത്
സർവകലാശാല ഭേദഗതി ബിൽ ഉൾപ്പെടെ ഇനി ഒപ്പിടാനുള്ള ബില്ലുകളിൽ ഉടൻ തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഭരണഘടനാപരമായ കർത്തവ്യം നിർവഹിക്കലാണ് തന്റെ ഉത്തരവാദിത്തമെന്നും ആരിഫ് മുഹമ്മദ് ഖാൻ ദില്ലിയിൽ പറഞ്ഞു
8- ലൈഫ് മിഷൻ അഴിമതിക്കേസ്; യുവി ജോസിന് കുരുക്കായി കരാറുകാരൻ സന്തോഷ് ഈപ്പന്‍റെ മൊഴി
ലൈഫ് മിഷൻ അഴിമതിക്കേസിൽ മുൻ സി ഇ ഒ യു വി ജോസിന് കുരുക്കായി കരാറുകാരൻ സന്തോഷ് ഈപ്പന്‍റെ മൊഴി. യു വി ജോസ് മുഖേന ചില രേഖകൾ തങ്ങൾക്ക് ചോർന്നു കിട്ടിയെന്നാണ് സന്തോഷ് ഈപ്പൻ എൻഫോഴ്സ്മെന്‍റിനോട് പറഞ്ഞിരിക്കുന്നത്. ഇതിനിടെ സ്വപ്ന സുരേഷിന്‍റെ സ്പേസ് പാർക് നിയമനത്തെപ്പറ്റിയും ഇഡി അന്വേഷണം തുടങ്ങി.
നിയമസഭ സംഘർഷത്തിൽ പരിക്കേറ്റ കെ കെ രമ എംഎൽഎയുടെ കൈക്ക് വീണ്ടും പ്ലാസ്റ്ററിട്ടു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്ലാസ്റ്ററിട്ടത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് വ്യാജ എക്സ്റേയാണെന്ന് ഡോക്ടർമാർ പറഞ്ഞതായി കെ കെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ആത്മീയപാതയിലേക്ക് തിരിഞ്ഞ് ഇന്ത്യന്‍ ഇതിഹാസം സാനിയ മിര്‍സ. സാനിയ ഉംറ നിര്‍വഹിച്ച ശേഷമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ മാസം ദുബൈ ടെന്നീസ് ചാംപ്യന്‍ഷിപ്പിലായിരുന്നു അവസാന മത്സരം.