രോഗിയെ പുഴുവരിച്ച സംഭവം: പി ജി ഡോക്ടർ ഉൾപ്പെടെ 13 പേർക്ക് എതിരെ അച്ചടക്ക നടപടി
ഡിഎംഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്.
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ രണ്ട് ഡോക്ടർമാർ ഉൾപ്പെടെ 13 പേർക്ക് എതിരെ അച്ചടക്ക നടപടി. നോഡൽ ഓഫിസർ ഡോ. അരുണയുടെയും രണ്ട് ഹെഡ് നഴ്സുമാരുടെയും സസ്‌പെൻഷൻ പിൻവലിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി.
ഓർത്തോ വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ഡോ. ശബരി ശ്രീ, മെഡിസിൻ വിഭാഗത്തിലെ സീനിയർ റെസിഡന്‍റ് ഡോ.സ്നേഹ അഗസ്റ്റിൻ, 7 സ്റ്റാഫ് നഴ്സുമാർ, നാല് നഴ്സിങ് അസിസ്റ്റന്റ്മാർ എന്നിവർക്ക് എതിരെ ആണ് അച്ചടക്ക നടപടി എടുക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകിയത്. രോഗിയെ പരിചരിച്ച ദിവസങ്ങളിൽ വാർഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരാണിവർ. ഇവർക്ക് പരിചരണത്തിൽ വീഴ്ച്ച സംഭവിച്ചു എന്നാണ് കണ്ടെത്തൽ. ഡി എം ഇ യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. ഇതിനെതിരെ നഴ്സുമാരുടെ സംഘടന രംഗത്തെത്തി.