സംസ്ഥാനത്ത് ഈ മാസം 9 മുതല്‍ ട്രോളിംഗ് നിരോധനം; നിരോധനം 52 ദിവസത്തേയ്ക്ക്
മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസ്സമില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒൻപത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയിൽ വരുന്ന 12 നോട്ടിക്കൽ മൈൽ പ്രദേശത്താണ് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഇതിന്റെ ഭാഗമായി അയല്‍ സംസ്ഥാന ബോട്ടുകള്‍ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് കേരള തീരം വിട്ടുപോകാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് നിരോധനം. ട്രോളിങ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഉപരിതല മത്സ്യബന്ധനം നടത്താന്‍ തടസ്സമില്ല.
സംസ്ഥാനത്തെ 4200 അധികം വരുന്നു ട്രോളിംഗ് ബോട്ടുകള്‍ക്ക് ട്രോളിംഗ് നിരോധനം ബാധകമാവും. ട്രോളിംഗ് നിരോധനത്തെത്തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും.