ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ
കൊല്ലം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിലാണ്. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിനു സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയിലെ അധ്യാപകനായ സുഫിയാനെതിരെയാണ് പരാതികൾ വ്യാപകമാകുന്നത്. ഇന്നലെയാണ് കരുകോൺ സ്വദേശികളകളുടെ മകളായ ഏഴാം ക്ലാസ് വിദ്യാർഥിനിയ്ക്ക് മർദനമേറ്റതായ് അഞ്ചൽ പോലീസിൽ പരാതി ലഭിച്ചത്. കുട്ടിയുടെ ഇരു കാലുകളും അടിച്ചു പൊട്ടിച്ചിരുന്നു. പുസ്തകം വായിപ്പിക്കുന്നതിനിടെ ചില വാക്കുകൾ തെറ്റിയതിനെത്തുടർന്നായിരുന്നു ക്രൂരമർദ്ദനമെന്നായിരുന്നു മൊഴി.
വൈകിട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോടു വിവരം പറയുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ കുട്ടിയുടെ കാലുകൾ പരിശോധിച്ചപ്പോഴാണ് ഇരുകാലുകളിലും അടിയേറ്റ പാടുകൾ കണ്ടത്. തുടർന്ന് അധ്യാപകനെ വിളിച്ചപ്പോൾ നിഷേധാത്മകമായി ‘പൊലീസിൽ പരാതി കൊടുക്ക്’ എന്നായിരുന്നു മറുപടി. കുട്ടിയെ അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകി. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു കുട്ടിക്കും മർദനമേറ്റതായി പരാതി ലഭിച്ചത്. ഒളിവിൽ പോയ സൂഫിയാനായി അഞ്ചൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.


