റിമാന്‍ഡ് പ്രതിക്ക് കൊവിഡ്; നിരീക്ഷണത്തില്‍ പോകുന്നത് 50 പൊലീസുകാര്‍
ഇന്ന് ഡ്യൂട്ടി കഴിഞ്ഞ് പുറത്തുപോയവര്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നാണ് നിര്‍ദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി തടവുകാരന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചതോടെ നിരീക്ഷണത്തിൽ പോകേണ്ടി വരുന്നത് 50 പൊലീസുകാര്‍. വെഞ്ഞാറമൂട് സ്വദേശിയായ നാൽപ്പതുകാരനാണ് തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം മുമ്പാണ് വ്യാജചാരായം കടത്തിയതിന് ഇയാളെ വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. തുടർന്ന് സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. ജയിലിൽ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്റ്റേഷനിൽ രണ്ട് ദിവസം ജോലിയിലുണ്ടായിരുന്ന 30 പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി.പൂജപ്പുര സബ് ജയിലിലെ 20 ജീവനക്കാരും നിരീക്ഷണത്തിൽ പ്രവേശിച്ചു. ഇയാളുടെ സഹതടവുകാരായ രണ്ടുപേരും രോഗ ഭീതിയിലാണ്. ജയിലിന് പുറത്തുളള ഇയാളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. നിലവിൽ 24 പേരാണ് ജില്ലയിൽ ചികിത്സയിലുളളത്. രോഗ ലക്ഷണങ്ങളുമായി പുതുതായി 30 പേർ ജില്ലയിൽ ആശുപുത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ രോഗികളുടെ എണ്ണം വരും ദിവസങ്ങളിൽ ഉയർന്നേക്കും