മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ രണ്ട് ബോട്ടുകളെയും കരയ്‍ക്കെത്തിച്ചു
സി കെ സുൽത്താൻ, രക്ഷകന്‍ എന്നീ ബോട്ടുകളാണ് ശക്തമായ തിരമലായിലും കാറ്റിലും അകപ്പെട്ട് ഇന്നലെ പുറംകടലില്‍ കുടുങ്ങിയത്.
കാസര്‍കോഡ്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയി കടലിൽ കുടുങ്ങിയ രണ്ട് ബോട്ടുകളെ കരയ്‍ക്കെത്തിച്ചു. ബോട്ടുകളേയും 16 മത്സ്യതൊഴിലാളികളേയും നീലേശ്വരം അഴിത്തല ഹാർബറിലാണ് എത്തിച്ചത്. ബേപ്പൂർ സ്വദേശി സുബൈറിന്‍റെ ഉടമസ്ഥതയിലുള്ള സുൽത്താൻ എന്ന ബോട്ടും ഗഫൂറിന്‍റെ ഉടമസ്ഥതയിലുള്ള രക്ഷകൻ എന്ന ബോട്ടുമാണ് ഇന്ന് രാവിലെ പത്ത് മണിയോടെ കരയ്‍ക്കെത്തിച്ചത്. അഴിത്തലയിൽ നിന്നും നാല് നോട്ടിക്കൽ മൈൽ അകലെ എത്തിയ ബോട്ടുകളെ കടൽ പ്രക്ഷുബ്ദമായതിനെ തുടർന്ന് ഇന്നലെ രക്ഷപ്പെടുത്താനായിരുന്നില്ല.
രാത്രി പുറംകടലിൽ തുടർന്ന ബോട്ടുകളുടെ നങ്കൂരം തകർന്ന് നിയന്ത്രണം നഷ്ടമായിരുന്നു. ഇന്ന് രാവിലെ കടൽ അൽപ്പം ശാന്തമായതോടെയാണ് ബോട്ടുകൾ തീരത്തെത്തിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇന്ന് കാസർകോട് മഴയും കാറ്റും തീരെ ഇല്ല. കടലും താരതമ്യേന ശാന്തമാണ്. ഇന്ന് സ്കൂളുകൾ അടക്കം എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധിയാണ്.