തിരുവനന്തപുരം കരുംകുളത്ത് ഈസ്റ്റർ ആരാധനയ്ക്കായി പോയ രണ്ട് കുടുംബങ്ങളുടെ വീടുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയും 17.5 പവൻ സ്വർണ്ണവും മോഷ്ടിക്കപ്പെട്ടു. അടുക്കള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കരുംകുളത്ത് രണ്ട് വീടുകളിൽ നിന്ന് ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും സംശയം തോന്നിയ വാഹനങ്ങളുമടക്കം നിരീക്ഷിച്ച് വരികയാണെന്നും കാഞ്ഞിരംകുളം പൊലീസ് അറിയിച്ചു. പുല്ലുവിള പഴയതുറ പുരയിടത്തിൽ മിനിയുടെയും സമീപവാസിയായ ബ്രിജിറ്റിന്‍റെയും വീടുകളിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. മിനിയുടെ വീട്ടിൽ നിന്ന് 17.5 പവൻ സ്വർണാഭരണങ്ങളും 6,65000 രൂപയും ബ്രിജിറ്റിന്‍റെ വീട്ടിൽ നിന്ന്‌ രണ്ട് ഗ്രാം സ്വർണവും 500 രൂപയുമാണ് കവർന്നത്.

ശനിയാഴ്ച രാത്രി 11 മണിയോടുകൂടി മിനിയും ഭർത്താവ് പത്രോസും മൂന്ന് മക്കളുമായി ഈസ്റ്റർ ആരാധനയ്ക്കായി പുല്ലുവിളയിലെ ദേവാലയത്തിൽ പോയിരുന്നു. പുലർച്ചെ രണ്ടുമണിക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പുറകിലത്തെ വാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അകത്തുകയറി നോക്കിയപ്പോൾ കിടപ്പുമുറിയിലിരുന്ന അലമാര പൊളിച്ച് അതിന്‍റെ ഡ്രോയറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടതായി കണ്ടു. മൂന്ന് ജോഡി കൊലുസുകൾ, ഒരു നെക്‌ലെസ്, ഒരു മാല, മൂന്ന് ബ്രേസ്‌ലെറ്റുകൾ, ഒരു ജോഡി കമ്മൽ, ആറ് മോതിരം, രണ്ടു മാലകൾ, ഒരു വള എന്നിവയും അടുത്ത കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ജോഡി കമ്മലും ഉൾപ്പെടെ 17 പവനും അഞ്ചുഗ്രാം സ്വർണാഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്.

ഇരുമ്പ് അലമാരയിൽ സൂക്ഷിച്ചിരുന്ന 665000 രൂപയും മോഷ്ടിക്കപ്പെട്ടു. സമീപവാസിയായ ബ്രിജിറ്റും ഭർത്താവ് റോബിനും മകനുമായി പുല്ലുവിള പള്ളിയിൽ രാത്രി 11.30-ന്‌ ആരാധനയ്ക്കു പോയി. പുലർച്ചെ ഒന്നിന് തിരികെയെത്തി വാതിൽ തുറന്ന് അകത്തു കയറിയപ്പോഴാണ് ആഭരണങ്ങൾ സൂക്ഷിക്കുന്ന പെട്ടി കിടപ്പുമുറിയിലെ കട്ടിലിൽ തുറന്നുകിടക്കുന്നത് കണ്ടത്. പരിശോധനയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടുഗ്രാം തൂക്കമുള്ള രണ്ട് മോതിരവും 500 രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. മറ്റുള്ള ആഭരണങ്ങൾ പള്ളിയിൽ പോയപ്പോൾ ധരിച്ചിരുന്നതിനാൽ നഷ്ടപ്പെട്ടില്ല. രണ്ട് വീടുകളിലും അടുക്കളവാതിൽ കുത്തിത്തുറന്നാണ് അകത്തുകടന്ന് മോഷണം നടത്തിയിരിക്കുന്നത്. ശനിയാഴ്ച രാത്രി പള്ളിയിലെ ആരാധനയ്ക്കായി സമീപത്തെ വീടുകളിലെ എല്ലാവരും പോയിരുന്നു. ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഉടൻ പ്രതികളെ പിടികൂടുമെന്ന് കാഞ്ഞിരംകുളം പൊലീസ് പറഞ്ഞു.