പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ പ്രതികൾ ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നാണ് നിഗമനം
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ 20 മണിക്കൂറിന് ശേഷം കണ്ടെത്തിയെന്ന വാർത്തയുടെ ആശ്വാസത്തിലാണ് കേരളം. അതിനിടെ മേരിയെ കണ്ടെത്തിയതിന്‍റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ പ്രതികൾ ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നാണ് നിഗമനം.
അതേസമയം തന്നെ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി പൊലീസ് പറയുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. അന്വേഷണത്തിൽ ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ ഏറെ നിർണായകമാണെന്നാണ് സൂചന. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം ബലപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഡീഹൈഡ്രേഷൻ മാത്രമാണുള്ളതെന്നും മറ്റു പരിക്കുകളൊന്നുമില്ലെന്നും വിശദമായ പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. ജനറല്‍ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. മണ്ണന്തല എസ്എച്ച്ഒ ബിജു കുറുപ്പിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കുട്ടിയെ കൊച്ചിവേളി റെയില്‍വെ സ്റ്റേഷന് സമീപത്തെ ഓടയിൽ ഉപേക്ഷിച്ചാണ് പ്രതി കടന്നത്. കുട്ടിയെ കാണാതായതിന് 300 മീറ്റർ അകലെ യുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. വട്ടകായൽ എന്ന് നാട്ടുകാർ വിളിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കിട്ടിയത്. തലസ്ഥാനത്ത് മുഴുവനായി പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണങ്ങള്‍ക്കൊടുവിലാണ് കുട്ടിയെ കണ്ടെത്താനായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ആരാണെന്ന് വൈകാതെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വൈകിട്ട് ഏഴരയോടെ കൊച്ചുവെളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ഡിസിപി നിധിൻ രാജ് പറഞ്ഞു. കുട്ടി എങ്ങനെ അവിടെയെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാഴ്ച്ചയിൽ കുട്ടിക്ക് പ്രശ്നങ്ങളില്ല. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു.
