വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മെമ്മറി കാർഡും താഹയുടേതല്ലെന്ന് കുടുംബം
കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് മകന്‍ മുദ്രാവാക്യം മുഴക്കിയതെന്നും അമ്മ ജമീല
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ താഹ ഫസലിന്‍റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പും മെമ്മറി കാർഡും പ്രതിയുടെതല്ലെന്ന് കുടുംബം. താഹാ ഫസലിന്റെ സഹോദരൻ ഇജാസിന്റെ ലാപ്ടോപ്പാണ് പൊലീസ് കൊണ്ടു പോയതെന്നും താഹ ഫസലിന്‍റേതല്ലെന്നും അലൻ ഷുഹൈബ് വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും താഹ ഫസലിന്റെ അമ്മ ജമീല വ്യക്തമാക്കി.
സിപിഎമ്മിന്‍റെ സജീവപ്രവര്‍ത്തകരാണ് ഇരുവരും. പൊലീസ് നിര്‍ബന്ധിച്ച് താഹയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു. കള്ളക്കേസിൽ കുടുക്കുമെന്ന് പറഞ്ഞപ്പോഴാണ് മകന്‍ മുദ്രാവാക്യം മുഴക്കിയതെന്നും അമ്മ ജമീല കൂട്ടിച്ചേര്‍ത്തു. ഒപ്പമുണ്ടായിരുന്ന ആളെ കാണിച്ചു തന്നാല്‍ വിടാമെന്ന് പറഞ്ഞാണ് ഇരുവരേയും പൊലീസ് ജീപ്പില്‍ കയറ്റിയത്.
താഹയുടെ മാവോയിസ്റ്റ് ബന്ധം, പൊലീസ് പരിശോധനക്കിടെ താഹ മുദ്രാവാക്യം മുഴക്കി: വീഡിയോ...
വയറിന് ചവിട്ടിയും മുഖത്തടിച്ചുമാണ് സമ്മതിപ്പിച്ചതെന്നും താഹ പറഞ്ഞതായി അമ്മ കൂട്ടിച്ചേര്‍ത്തു. വീട്ടില്‍ പരിശോധനക്ക് കൊണ്ടുവന്നപ്പോള്‍ പൊലീസ് തന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നെന്ന് താഹ പറയുന്നതിന്‍റെ ഓഡിയോ സഹോദരന്‍ പുറത്തു വിട്ടിരുന്നു.
'ഭീഷണിപ്പെടുത്തിയാണ് മുദ്രാവാക്യം വിളിപ്പിച്ചത്'; പൊലീസിനെതിരെ താഹ: ഓഡിയോ
കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് തന്നെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചതെന്ന് താഹ പറയുന്നതിന്‍റെ ഓഡിയോയാണ് പുറത്തുവിട്ടത്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ താഹയുടെ സംസാരം സഹോദരന്‍ രഹസ്യമായി പകര്‍ത്തുകയായിരുന്നു.