ഇടയ്ക്ക് ചില അത്ഭുതങ്ങള്‍ കാട്ടിയതൊഴിച്ചാല്‍ യുഡിഎഫിന്‍റെ കുത്തകസീറ്റാണ് തൊടുപുഴ. ഇത്തവണ അപു ജോണ്‍ ജോസഫ് വിജയിച്ചത് 44291 വോട്ടുകളുടെ ഭൂരിപക്ഷത്തിന്.

തൊടുപുഴ: 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി അപു ജോൺ ജോസഫിന് വിജയം. 44291 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. അപു ജോൺ ജോസഫ് 84796 വോട്ടുകളും പ്രധാന എതിരാളി എൽഡിഎഫ് സ്ഥാനാര്‍ഥി സിറിയക് ചാഴിക്കാടൻ 40505 വോട്ടുകളും വോട്ടുകളും നേടി.

തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കിൽ ഉൽപ്പെടുന്ന ആലക്കോട്, ഇടവെട്ടി , കരിമണ്ണൂർ, കരിങ്കുന്നം, കോടിക്കുളം , കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂർ, വണ്ണപ്പുറം, വെളിയാമറ്റം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് തൊടുപുഴ നിയമസഭാമണ്ഡലം.

ഇടത് വലത് മുന്നണികൾ എന്നതിലുപരി കേരളാ കോൺഗ്രസ് മാണി, ജോസഫ് വിഭാഗങ്ങൾ മത്സരിച്ച മണ്ഡലമാണ് തൊടുപുഴ. അതിന്റെ വീറും വാശിയും ഇക്കുറി മണ്ഡലത്തിൽ കാണാനും കഴിഞ്ഞു. ജോസഫ് വിഭാഗം ഇടതുപക്ഷത്തിന് ഒപ്പമായിരുന്ന 1996 ലും 2006 ലും മാത്രമാണ് തൊടുപുഴ ഇടതിനൊപ്പം നിന്നത്. അതായത് യുഡിഎഫിൻ്റെ കുത്തക സീറ്റാണ് തൊടുപുഴ. പരമ്പരാഗതമായി യുഡിഎഫ് അനുകൂല മണ്ഡലമാണെങ്കിലും, യുഡിഎഫിലെ ഭിന്നതകൾ മുതലെടുത്തും ഈഴവ വോട്ടുകളുടെ ഏകീകരണത്തിലൂടെയും എൽഡിഎഫ് പലപ്പോഴും ഇവിടെ അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിജെ ജോസഫ് 67,495 വോട്ടുകൾക്കായിരുന്നു വിജയിച്ചത്. പ്രൊഫ. കെഐ ആൻ്റണിക്ക് 47,236 വോട്ടുകളാണ് ലഭിച്ചിരുന്നത്. അതായത് എതിർ സ്ഥാനാർഥിയെ 20,259 വോട്ടുകൾക്കാണ് പിജെ ജോസഫ് കഴിഞ്ഞ തെര‍ഞ്ഞെടുപ്പിൽ മലർത്തിയടിച്ചത്. ബിജെപി സ്ഥാനാർഥിയായ ശ്യാംരാജിന് 21,263 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. ക്രൈസ്തവ കുടിയേറ്റക്കാർക്ക് പുറമെ, എസ്എൻഡിപിക്കു കീഴിൽ സംഘടിതമായ ഈഴവ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലമാണ് തൊടുപുഴ നിയമസഭ മണ്ഡലം.