ഉദുമ വിവാദം; എംഎൽഎയെ പിന്തുണച്ച് മുഖ്യമന്ത്രി; നടപടി ഏകപക്ഷീയമെന്ന് കെ സി ജോസഫ്, സഭവിട്ടിറങ്ങി പ്രതിപക്ഷം
കെ കുഞ്ഞിരാമൻ വ്യക്തിപരമായി ആരെയും ആക്ഷേപിക്കാറില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം വോട്ട് ചെയ്യാനാണ് പോയത്. സർ എന്നാണ് പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചത്. ഉദ്യോഗസ്ഥനാണ് ബഹളമുണ്ടാക്കിയത്.
തിരുവനന്തപുരം: ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ തദ്ദേശതെരഞ്ഞെടുപ്പിൽ പ്രിസൈഡിംഗ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന ആക്ഷേപത്തിൽ അദ്ദേഹത്തെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെ കുഞ്ഞിരാമൻ വ്യക്തിപരമായി ആരെയും ആക്ഷേപിക്കാറില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം വോട്ട് ചെയ്യാനാണ് പോയത്. സർ എന്നാണ് പ്രിസൈഡിംഗ് ഓഫീസറെ വിളിച്ചത്. ഉദ്യോഗസ്ഥനാണ് ബഹളമുണ്ടാക്കിയത്. കള്ളവോട്ട് ആരോപണത്തിന് പിന്നിൽ മറ്റെന്തോ ഉദ്ദേശ്യമാണുള്ളതെന്നും പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടി ഏകപക്ഷീയമാണെന്ന് കെ സി ജോസഫ് എംഎൽഎ പറഞ്ഞു. ഇടതുസംഘടന നേതാവാണ് ആക്ഷേപമുന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. പലർക്കും രാഷ്ട്രീയമുണ്ടാകും, അങ്ങനെ പ്രത്യേകമായി ഒന്നും ചാർത്തിക്കൊടുക്കേണ്ട കാര്യമില്ലെന്നായിരുന്നു അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവം തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരിഗണനയിലാണ്. ക്യൂവിൽ നിന്നവരുടെ തിരിച്ചറിയൽ രേഖ പ്രിസൈഡിംഗ് ഓഫീസർ പരിശോധിച്ചു. ഇതേ തുടർന്ന് ജില്ലാ കളക്ടറെ പരാതി അറിയിച്ചു. കളക്ടർ പ്രിസൈഡിംങ്ങ് ഓഫീസറെ ബന്ധപ്പെട്ടു. ഫലം വന്ന ശേഷം ഫേസ്ബുക്കിലൂടെ വിഷയം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം പരിഗണിച്ച് വരികയാണ്. പൊലിസിന് പരാതി ഒന്നും ലഭിച്ചിട്ടില്ല. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Also: ഉദുമ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി...
കണ്ണൂർ കാസർകോട് ജില്ലകളിൽ വ്യാപക കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് കെ സി ജോസഫ് പറഞ്ഞു. കാസർകോട് ജില്ലയിൽ തെരഞ്ഞെടുപ്പ് സംഘർഷത്തെക്കുറിച്ച് ആകെ ലഭിച്ച പരാതികൾ 113 ആണ് എന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ് നൽകിയ 38 കേസും എൽ ഡി എഫ് നൽകിയ നൽകിയ 37 കേസുമുണ്ടെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.