കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആയിക്കര ഹാർബറിൽ ജൂലൈ 7നാണ് മധ്യവയസ്കൻ തൂങ്ങിമരിച്ചത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാൾ കുറേ വർഷങ്ങളായി ഹാർബറിൽ ജോലി ചെയ്തുവരികയായിരുന്നു. കായംകുളം സ്വദേശിയാണെന്നും ബാബു എന്നാണ് പേരെന്നും സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായാണ് വിവരം. ഇയാളുടെ മരണത്തിന് ശേഷം പൊലീസ് കായംകുളത്ത് അന്വേഷണം നടത്തി. എന്നാല്‍ വിലാസം സ്ഥിരീകരിക്കാനോ ബന്ധുക്കളെ കണ്ടെത്താനോ കഴിഞ്ഞില്ല. അങ്ങനെയാണ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്. തുടർന്ന് അജ്ഞാത മൃതദേഹം സംസ്കരിക്കണം എന്ന് ആവശ്യപ്പെട്ട് കോർപ്പറേഷനിൽ പൊലീസ് കത്ത് നൽകി.
എന്നാല്‍ മൃതദേഹം അടക്കാൻ സ്ഥലമില്ലെന്നും ദഹിപ്പിക്കാമെന്നും കോർപ്പറേഷൻ മറുപടി നല്‍കി. അജ്ഞാത മൃതദേഹമായതിനാൽ ദഹിപ്പിക്കാനാവില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം മാറ്റാൻ നടപടി വേണമെന്ന് ജില്ലാ ആശുപത്രി അധികൃതരും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി സൂപ്രണ്ട് കോർപ്പറേഷന് കത്ത് നൽകി.


