പദ്ധതിക്ക് അനുമതി ലഭിക്കും മുമ്പ് തന്നെ പലരുമായി സർക്കാർ ധാരണയായിട്ടുണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും കൺസൾട്ടൻസികളിൽ നിന്നും കമ്മീഷനടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പിണറായി സർക്കാർ കെ റെയിൽ (K-Rail) പദ്ധതിയുടെ വിശദമായ രൂപരേഖ (Detailed Project Report) പുറത്ത് വിടാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ (VD Satheesan). എന്തിനാണ് സർക്കാർ വികസന പദ്ധതിയായ കെ റെയിലിന്റെ ഡിപിആർ പൂഴ്ത്തി വെക്കുന്നതെന്ന് വിഡി സതീശൻ ചോദിച്ചു.
കെ- റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെല്ലാം വിദേശ കമ്പനികളുമായിട്ടാണ് സർക്കാർ കരാർ ഉണ്ടാക്കിയിട്ടുള്ളതെന്ന് അറിയിക്കണം. വികസന പദ്ധതിയുടെ ഡിപിആർ സർക്കാർ മറച്ചുവെക്കുന്നതിന്റെ കാരണം വ്യക്തമാക്കണം. പദ്ധതിക്ക് അനുമതി ലഭിക്കും മുമ്പ് തന്നെ പലരുമായി സർക്കാർ ധാരണയായിട്ടുണ്ടെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്നും കൺസൾട്ടൻസികളിൽ നിന്നും കമ്മീഷനടിക്കുന്ന പാർട്ടിയായി സിപിഎം മാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ജനങ്ങളുടെ എതിർപ്പിനെ വകവെക്കാതെ കെ-റെയിലുമായി മുന്നോട്ട് പോകാൻ ശ്രമിക്കുന്ന സിപിഎമ്മുകാർ നേരത്തെ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ എതിർത്തവരാണെന്നും വിഡി സതീശൻ പരിഹസിച്ചു. സംസ്ഥാനത്ത് കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ലന്നാണ് യുഡിഎഫ് നിലപാട്. വിഷയത്തിൽ യുഡിഎഫ് ഉടൻ യോഗം ചേർന്ന് അടുത്ത സമര പരിപാടികൾ ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
അതേ സമയം കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. നാടിന് ആവശ്യമുള്ള പദ്ധതി നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കെ റയിൽ നടപ്പാക്കുമ്പോൾ ആരും പ്രയാസപ്പെടേണ്ടി വരില്ല. ദേശീയപാതയുടെ സ്ഥലം ഏറ്റെടുത്ത നല്ല മാതൃക കെ- റെയിലിലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
