വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നൂും സതീശന്‍ ചോദിച്ചു.

തിരുവനന്തപുരം: ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശന്‍. ഘടകകക്ഷികളുമായി ആലോചിച്ച് വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നൂും സതീശന്‍ ചോദിച്ചു. എന്നാല്‍ ഗവർണറെ പിന്തുണക്കില്ലെന്ന് ലീഗ് ഇന്നും ആവര്‍ത്തിച്ചു. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവർണർ പ്രവർത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

YouTube video player

ലീഗ് കടുത്ത അഭിപ്രായം പ്രകടിപ്പിച്ചതിന് പിന്നാലെ വി ഡി സതീശനെ തള്ളി കെ മുരളീധരനും രംഗത്തെത്തി. ഗവർണർ മഹാരാജാവാണോ എന്ന് മുരളീധരൻ ചോദിച്ചു. കോണഗ്രസിന്‍റെ ദേശീയനയമെന്ന് വ്യക്തമാക്കിയാണ് കെ മുരളീധരൻ സതീശനെയും സുധാകരനെയും തള്ളിപ്പറഞ്ഞത്. ഇതോടെ ഗവർണറുടെ വിസിമാർക്കെതിരായ നടപടിയിൽ യുഡിഎഫിന് ഒന്നിച്ച് നീങ്ങാനാകില്ലെന്ന് വ്യക്തമായി. രാഷ്ട്രീയ സാഹചര്യം മുതലെടുക്കാമെന്ന സതീശന്‍റെയും സുധാകരന്‍റെയും നീക്കം പാളി. ലീഗാകട്ടെ സിപിഎമ്മുമായി കുറെക്കൂടി അടുക്കാനുള്ള സാാഹചര്യമാക്കി ഗവർണ്ണർ സ‍ർക്കാ‍ർ പോരിനെ മാറ്റുകയുമാണ്.

അതേസമയം മാധ്യമവിലക്കിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം നല്‍കി. ഒരു ചാനലുകളേയും വാര്‍ത്താ സമ്മേളനത്തിൽ നിന്ന് വിലക്കിയിട്ടില്ല. അഭിമുഖത്തിന് ഇ മെയിലിലൂടെ സമയം ചോദിച്ച മാധ്യമങ്ങളെ സമയക്കുറവ് കാരണം ഒരുമിച്ച് ക്ഷണിക്കുകയാണ് ചെയ്തത്. ഇതിനെ ചിലര്‍ വാര്‍ത്താസമ്മേളനമായി തെറ്റിദ്ധരിച്ചതാണെന്നാണ് ഗവര്‍ണര്‍ ട്വീറ്റിലൂടെ അറിയിച്ചു. തെറ്റായ വാര്‍ത്ത തിരുത്താൻ ആവശ്യപ്പെട്ടിട്ടിട്ടും തയ്യാറാകാത്ത മാധ്യമങ്ങളെയാണ് വിലക്കിയതെന്നായിരുന്നു ഇന്നലെ ഗവര്‍ണറുടെ പ്രതികരണം. ഇത് വിവാദമായതോടെയാണ് ഗവര്‍ണര്‍ വീണ്ടും വിശദീകരണക്കുറിപ്പുമായി രംഗത്ത് എത്തിയത്. വാർത്താസമ്മേളനത്തിൽ ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയതിനെതിരെ ഇന്നലെ വ്യാപക വിമർശനം ഉയര്‍ന്നിരുന്നു. കൈരളി, ജയ്ഹിന്ദ്, മീഡിയ വണ്‍, റിപ്പോര്‍ട്ടര്‍ എന്നീ ചാനലുകളെയാണ് ഗവര്‍ണര്‍ വിലക്കിയത്.