'ജയ് ശ്രിറാം ഫ്ളക്സ് ഉയർത്തിയത് വലിയ പാതകമല്ല', ശ്രീരാമൻ ജനം അംഗീകരിക്കുന്ന പ്രതീകമെന്ന് മുരളീധരൻ
'വിജയാഘോഷ വേളയിൽ ജയ് ശ്രിറാം ഫ്ലക്സ് പാർട്ടി പ്രവർത്തകർ ഉയർത്തിയെന്നത് വലിയ പാതകമല്ല. ജാതിമത വിത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമൻ'.
കൊച്ചി: പാലക്കാട് നഗരസഭാ മന്ദിരത്തിന് മുകളിൽ ബിജെപി പ്രവർത്തകർ 'ജയ് ശ്രിറാം' ഫ്ളക്സ് ഉയർത്തിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. വിജയാഘോഷ വേളയിൽ ജയ് ശ്രിറാം ഫ്ലക്സ് പാർട്ടി പ്രവർത്തകർ ഉയർത്തിയെന്നത് വലിയ പാതകമല്ല. ജാതിമത വിത്യാസമില്ലാതെ ജനം അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമൻ. ആ പ്രതീകം ഒരു വിജയാഹ്ലാഗത്തിന്റെ ഭാഗമായി ഉയർത്തിയത് മതവിദ്വേഷമുണ്ടാക്കാനാണെന്ന് പ റയുന്നവരാണ് അതിന് ശ്രമിക്കുന്നത്. ജയ് ശ്രീറാം വിളി കുറ്റമാണെന്ന് രാജ്യത്ത് ആരും പറഞ്ഞിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭയുടെ ഭരണമുറപ്പാക്കിയതിന് പിന്നാലെ നഗരസഭാ മന്ദിരത്തിൽ കയറിയ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. സിപിഎമ്മും കോൺഗ്രസും അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും നഗരസഭാ സെക്രട്ടറിയുമടക്കം സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിരുന്നു.
നഗരസഭാ സെക്രട്ടറി നൽകിയ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ജയ് ശ്രീരാം ഫ്ലക്സ് തൂക്കിയതിൽ മാത്രമാണ് കേസെടുത്തത്. എന്നാൽ ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്‍റുമാരും പ്രതികളാകും. പ്രതികളെ തിരിച്ചറിഞ്ഞെങ്കിലും പ്രതിപ്പട്ടിക തയാറാക്കുന്നത് തെളിവുശേഖരിച്ച ശേഷമാകുമെന്ന നിലപാടിലാണ് പൊലീസ്.