രാജ്യസഭാ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ന്യായീകരിച്ച് വി മുരളീധരൻ
രാജ്യസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആവില്ല.
കൊച്ചി: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. രാജ്യസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്ര നിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആവില്ല. ഇടതുമുന്നണി ഇത് വിവാദമാക്കുന്നത് രണ്ട് വോട്ട് കിട്ടാൻ വേണ്ടി മാത്രമാണെന്നും മുരളീധരൻ പറഞ്ഞു.
Read Also: രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി; നിലപാട് പിൻവലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ...
രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള ഇടുക്കി മുൻ എംപി ജോയ്സ് ജോർജിന്റെ വിവാദപരാമർശത്തിനെതിരെയും മുരളീധരൻ പ്രതികരിച്ചു. "രാഷ്ട്രീയത്തിൽ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. എതിരാളിയെ ശത്രുവായി കണ്ട് ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാവരുത്.രാഷ്ട്രീയത്തിൽ ശത്രുക്കളോടു പോലും ഇത്തരം പരാമർശങ്ങൾ നടത്തരുത്. ഇത്തരത്തിലുള്ള പരാമർശങ്ങൾ ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ല". മുരളീധരൻ പറഞ്ഞു.