സിപിഎം ഓഫീസ് ആക്രമണം:'പ്രതികളെ സിപിഎം പ്രഖ്യാപിക്കുന്നു,അതനുസരിച്ച് പൊലീസ് പ്രതികളെ പിടികൂടുന്നു'വി മുരളീധരന്‍
ഏ കെ ജി സെന്‍റര്‍ ആക്രമണം ആവിയായി പോയോ?പൊലീസിന് നിഷ്പക്ഷ അന്വേഷണം നടത്താനാകുന്നില്ല.ആഭ്യന്തര വകുപ്പിന് വീഴ്ചയെന്നും കേന്ദ്രമന്ത്രി
തിരുവനന്തപുരം:സിപിഎം ജില്ലാ കമ്മററി ഓഫീസിനു നേരെയുണ്ടായ കല്ലേറിനു പിന്നില്‍ ബിജെപിക്ക് പങ്കില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍.ആഭ്യന്തര വകുപ്പിന്‍റെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചത്..പ്രതികളെ സി പി എം പ്രഖ്യാപിക്കുന്നു.അതനുസരിച്ച് പൊലീസ് പ്രതികളെ പിടികൂടുന്നു.ഏ കെ ജി സെന്റർ ആക്രമണം ആവിയായി പോയോ?പൊലീസിന് നിഷ്പക്ഷ അന്വേഷണം നടത്താനാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'കല്ലേറുകൾക്ക് പിന്നിൽ സിപിഎം തന്നെ,ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ സാധിക്കാത്തതിന് മറയിടാൻ അക്രമം നടത്തുന്നു'
സിപിഎം ജില്ലാ കമ്മറ്റി ഓഫീസിനു നേരെയുണ്ടായ കല്ലേറുകൾക്ക് പിന്നിൽ സിപിഎം തന്നെയെന്ന് ബിജെപി ജില്ലാ നേതൃത്വം ആവര്‍ത്തിച്ചു.ജില്ലാ സെക്രട്ടറിയെ കണ്ടെത്താൻ സാധിക്കത്തതിന് മറയിടാൻ അക്രമം നടത്തുന്നു.കസ്റ്റഡിയിൽ ഉള്ള എബിവിപി പ്രവർത്തകർ നിരപരാധികളാണ്.ഇവർ ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിലായിരുന്നു.ഇവർ ആണ് കല്ലെറിഞ്ഞത് എങ്കിൽ മറുപടി പറയേണ്ടത് പോലീസാണ്..ബിജെപി പ്രവർത്തകരെയും കാര്യാലയങ്ങളെയും സംരക്ഷിക്കും.അക്രമം അഴിച്ചുവിട്ടാൽ നോക്കി നിൽക്കില്ല.എന്താണ് എ കെ ജി സെന്‍റര്‍ ആക്രമണകേസിലെ പ്രതികളെ പിടികൂടാത്തത് എന്നും ബിജെപി ജില്ലാ പ്രസിഡണ്ട് വി.വി രാജേഷ് ചോദിച്ചു.
തിരുവോണം മുന്നിൽ കണ്ട് സംസ്ഥാനത്താകെ സംഘർഷമുണ്ടാക്കാൻ ആർ എസ് എസ് - ബിജെപി ശ്രമം: മന്ത്രി വി ശിവൻകുട്ടി
തിരുവോണം മുന്നിൽകണ്ട് സംസ്ഥാനത്താകെ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് - ബിജെപി ശ്രമമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം വഞ്ചിയൂരെ സംഭവവും തുടർന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതും അതിന് പിന്നാലെ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീട് ആക്രമിച്ചതും എല്ലാം ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണ്. സി പി ഐ എം സംസ്ഥാന നേതാവായ ആനാവൂർ നാഗപ്പനെതിരെ വധശ്രമം തന്നെയാണ് നടന്നിരിക്കുന്നത്. സാധാരണ അദ്ദേഹം വിശ്രമിക്കുന്ന റൂമിന്റെ ചില്ലുകൾ ആണ് തകർത്തത്.സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിടിയിലായവരിൽ ഒരു പ്രതി ആനാവൂർ നാഗപ്പന്റെ വീടിന് അടുത്തുള്ളയാളാണ്.
ഉത്സവ സീസണുകളിൽ എല്ലാം ഇത്തരത്തിൽ അക്രമങ്ങൾ നടത്തി സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ സംഭവങ്ങളും. സംഭവത്തിന്റെ ഗൂഢാലോചനയിൽ ബിജെപിയുടെ ആർഎസ്എസിന്റെയും സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് ഉണ്ട്.സിപിഐഎം പ്രവർത്തകരെ പ്രകോപിപ്പിക്കാനാണ് ശ്രമം.ഈ പ്രകോപനങ്ങളിൽ സിപിഐഎം പ്രവർത്തകർ വീഴരുത്. അക്രമം നടത്തുന്നവർക്കെതിരെ ശക്തമായ പോലീസ് നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.