'ഒരു ഭക്ഷണത്തിനും എതിരല്ല, അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുര', കലോത്സവം അടിമുടി മാറുമെന്ന് ശിവന്‍കുട്ടി
അടുത്ത വർഷം കലോത്സവത്തിൽ അടിമുടി മാറ്റങ്ങൾ ആലോചിക്കുന്നുണ്ട്. ഒരു ഭക്ഷണത്തിനും എതിരല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ അടുത്തവര്‍ഷം മുതല്‍ രണ്ട് ഊട്ടുപുര ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഊട്ടുപുരയിലെ തിരക്ക് ഒഴിവാക്കാനാണിത്. കലോത്സവം ഇനി രണ്ട് ദിവസം കൂടിയാണുള്ളത്. അടുത്ത വർഷം കലോത്സവത്തിൽ അടിമുടി മാറ്റങ്ങൾ ആലോചിക്കുന്നുണ്ട്. ഒരു ഭക്ഷണത്തിനും എതിരല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. ഇറച്ചിയും മീനും വിളമ്പണ്ടാ എന്നൊരു നിർബന്ധം സർക്കാരിനില്ല. അടുത്തവർഷം മാംസാഹാരം നൽകും. കഴിക്കുന്നത് കുട്ടികളല്ലേ നോൺ വെജ് കൊടുത്തതിന്‍റെ പേരിൽ ശാരീക പ്രശങ്ങൾ ഉണ്ടായാലോ എന്നൊരു ആശങ്ക മാത്രമാണുള്ളത്. എന്നാൽ അടുത്ത വർഷം എന്തായാലും നോൺ വെജ് ഉണ്ടാകുമെന്നും മന്ത്രി ഉറപ്പിച്ച് പറഞ്ഞു.
ബിരിയാണി കൊടുക്കാൻ ആഗ്രഹമുണ്ട്. കോഴിക്കോട് എത്തിയ കുട്ടികൾക്ക് ബിരിയാണി കൊടുക്കണം എന്നായിരുന്നു ആഗ്രഹം. ഉദ്യോഗസ്ഥരുമായി അതിനെക്കുറിച്ച് സംസാരിച്ചിരുന്നു. 60 വർഷം ഇല്ലാത്ത ബ്രാഹ്മണ മേധാവിത്വം ഇപ്പൊ ആണോ കാണുന്നതെന്നും വിവാദത്തോട് പ്രതികരിച്ച് മന്ത്രി ചോദിച്ചു. ഒരു വിവാദവും ഇല്ലാത്തപ്പൊ എന്തെങ്കിലും ഉണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണ്. പറയുന്നതെല്ലാം ശുദ്ധ അബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.