വാൽപ്പാറ അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൊള്ളാച്ചിയിലെ ആശുപത്രിക്ക് മുന്നിൽ വൈകാരികമായ സമയമാണ്. അപകടത്തിൽപെട്ടവരുടെ ബന്ധുക്കളെത്തി മരിച്ചവരെ തിരിച്ചറിയുന്നു

പൊള്ളാച്ചി: വാൽപ്പാറ അപകടത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പൊള്ളാച്ചിയിലെ ആശുപത്രിക്ക് മുന്നിൽ വൈകാരികമായ സമയമാണ്. അപകടത്തിൽപെട്ടവരുടെ ബന്ധുക്കളെത്തി മരിച്ചവരെ തിരിച്ചറിയുകയാണ്. ദുഖം താങ്ങാനാകാതെ വിങ്ങിപ്പൊട്ടുന്ന ഉറ്റവരാണ് ആശുപത്രിയിലുള്ളത്. മൃതദേഹം തിരിച്ചറിയുന്ന മുറയ്ക്ക് പോസ്റ്റ്മോർട്ടം നടപടികൾ നടത്തും. പുലർച്ചക്ക് മുമ്പ് തന്നെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ഇതിന് ആംബുലൻസ് സൗകര്യങ്ങളുൾപ്പെടെ സജ്ജമാണ്. കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലാണ് പോസ്റ്റ്മോട്ടം നടക്കുക. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേരാണ് അപകടത്തിൽ മരണപ്പെട്ടത്. അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിദ (45), ഷക്കാന (37) ,റുഖിയ (39), ഹിഷാം (12) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. 8 പേർ സംഭവസ്ഥലത്ത് വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.

മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാറമ്മൽ ജി എൽ പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും ചിലരുടെ കുടുംബാംഗങ്ങളുമാണ് വാഹനത്തിലുണ്ടായിരുന്നത്. അവധിക്കാലത്ത് അധ്യാപകർ ഒന്നിച്ചുള്ള വിനോദയാത്രയാണ് ദുരന്തത്തിൽ കലാശിച്ചത്. വളവിൽ തെന്നിമാറി നിയന്ത്രണം വിട്ട വാൻ സംരക്ഷണ ഭിത്തി തകർത്ത് 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. KL 11 AM 7288 വാഹനമാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ട്രാവലറാണ് ഇത്. വാഹനം ഓടിച്ചത് 21 കാരനായ കോട്ടക്കൽ, ചുനൂർ സ്വദേശിയായി മുഹമ്മദ്‌ ഫാസിത്തായിരുന്നു. അതിരപ്പള്ളി വാഴച്ചാൽ മലക്കപ്പാറ സന്ദർശനത്തിന് ശേഷമാണ് സംഘം വാൽപ്പാറയിൽ എത്തിയത്. ഇതിന് ശേഷം പൊള്ളാച്ചിയിലേക്ക് പോകവെയാണ് നടുക്കുന്ന അപകടമുണ്ടായത്. യാത്രക്കിടെ അധ്യാപകരെടുത്ത ചിത്രങ്ങൾ സ്കൂൾ ഗ്രൂപ്പുകളിൽ ഇട്ടിരുന്നു. ഈ ചിത്രങ്ങൾ ഏവരെയും ഇപ്പോൾ നൊമ്പരപ്പെടുത്തുകയാണ്.