രണ്ട് സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കി, വര്‍ക്കലയില്‍ ഇടത് ഭരണം തുടരും; പ്രതീക്ഷ കൈവിടാതെ ബിജെപി
നഗരസഭ ആര് ഭരിക്കുമെന്ന് സ്വതന്ത്രര്‍ തീരുമാനിക്കുന്ന നിലയിലാണ് നഗരസഭയിലെ സ്ഥിതിയെന്ന് മനസിലായതോടെ സാഹചര്യം മുന്നില്‍ കണ്ട് സ്വതന്ത്രരെ ചാക്കിടാൻ സിപിഎമ്മും ബിജെപിയും ശ്രമം തുടങ്ങിയിരുന്നു.
വര്‍ക്കല: വര്‍ക്കല നഗരസഭ ഭരണം എല്‍എഡിഎഫ് നിലനിര്‍ത്തും. മൂന്ന് സ്വതന്ത്രരില്‍ രണ്ട് പേരുടെ പിന്തുണ കൂടി നേടിയാണ് ബിജെപിയുടെ ഭീഷണി എൽഡിഎഫ് മറികടന്നത്. സിപിഎമ്മിൽ നിന്ന് നേരത്തെ പുറത്താക്കിയ ആമിന അലിയാരും കോൺഗ്രസ് വിട്ട് സ്വതന്ത്രയായി മല്‍സരിച്ച സുധര്‍ശിനിയും എല്‍ഡിഎഫ് അനുകൂല നിലപാടെത്തതാണ് നിർണ്ണായകമായത്. എല്‍ഡിഎഫിന് 12, എന്‍ഡിഎ 11, യുഡിഎഫ് 7, സ്വതന്ത്രര്‍ 3 ഇങ്ങനെയാണ് വര്‍ക്കല നഗരസഭയുടെ നിലവിലെ കക്ഷി നില. കഴിഞ്ഞ തവണ 17 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫ് ഇത്തവണ 12 ലേക്ക് ചുരുങ്ങിയപ്പോൾ 4 സീറ്റുണ്ടായിരുന്ന ബിജെപി കരുത്ത് കാട്ടി.
നഗരസഭ ആര് ഭരിക്കുമെന്ന് സ്വതന്ത്രര്‍ തീരുമാനിക്കുന്ന നിലയിലാണ് നഗരസഭയിലെ സ്ഥിതിയെന്ന് മനസിലായതോടെ സാഹചര്യം മുന്നില്‍ കണ്ട് സ്വതന്ത്രരെ ചാക്കിടാൻ സിപിഎമ്മും ബിജെപിയും ശ്രമം തുടങ്ങിയിരുന്നു. എന്തു തന്ത്രം പ്രയോഗിച്ചും ഭരണം ഉറപ്പിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം തറപ്പിച്ചു പറയുന്നു. സിപിഎമ്മിൽ നിന്ന് നേരത്തെ പുറത്താക്കിയ ആമിന അലിയാരും കോൺഗ്രസ് വിട്ട് സ്വതന്ത്രയായി മല്‍സരിച്ച സുധര്‍ശിനിയും എല്‍ഡിഎഫ് അനുകൂല നിലപാടെത്തതോടെ നഗരസഭ സിപിഎം തന്നെ ഭരിക്കും. എന്നാൽ എല്‍ഡിഎഫ് ഭരണം ഉറപ്പിക്കുമ്പോഴും ബിജെപി ശ്രമം ഉപേക്ഷിച്ചിട്ടില്ല.