കണ്ണൂരിലെ ബിഎൽഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും വി‍‍‍‍ഡി സതീശൻ പറഞ്ഞു.

കോഴിക്കോട്: കണ്ണൂരിലെ ബിഎൽഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബിഎൽഓമാർ നേരിടുന്നത് അമിതമായ ജോലി ഭാരമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനും സർക്കാരും കൃത്യമായി അന്വേഷിച്ച് മറുപടി പറയണമെന്നും വി‍‍‍‍ഡി സതീശൻ പറഞ്ഞു. കേരള ജംഈയത്തുൽ ഉലമ 100ാം വാർഷിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎൽഓമാർക്ക് അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് സർക്കാർ പരിശോധിക്കണം. എസ്ഐആർ കേന്ദ്രം അടിച്ചേൽപ്പിച്ചതാണ്. നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ വലിയ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി അന്വേഷണം നടത്തണം. മുകളിൽ നിന്നുള്ള സമ്മർദത്തിലാണ് പല ബിഎൽഒമാരുമെന്നും വി ഡി സതീശൻ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം, അനീഷ് ജോർജിന്റെ ആത്മഹത്യയെ തുടർന്ന് സംസ്ഥാന വ്യാപകമായി നാളെ ബിഎൽഒമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കും. എസ്ഐആറിന്റെ പേരിൽ ഉദ്യോഗസ്ഥർക്ക് വലിയ സമ്മർദമാണുള്ളതെന്നും കൂടുതൽ ടാർ​ഗറ്റ് നൽകി മനുഷ്യസാധ്യമല്ലാത്ത ജോലി അടിച്ചേൽപ്പിക്കുകയാണെന്നും ബിഎൽഒമാരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും ജീവനക്കാർ പറയുന്നു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് നാളെ സംസ്ഥാനത്ത് ബിഎൽഓമാർ ജോലിയിൽ നിന്ന് വിട്ടു നിന്ന് പ്രതിഷേധിക്കുന്നത്. കൂടാതെ, ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ വരണാധികാരികളുടെയും ഓഫീസുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തുമെന്നും സംയുക്ത സമരസമിതി അറിയിച്ചു.