പൊലീസിനെ ഇങ്ങനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മാർച്ചിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. വളരെ മോശമായാണ് പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പെരുമാറിയത്. സമരത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകയുടെ വസ്ത്രം പുരുഷ പൊലീസുകാരൻ വലിച്ചുകീറി. കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ പ്രവർത്തകരെ 'മോളെ കരയല്ലേ' എന്ന് സമാധാനിപ്പിച്ച അതേ പൊലീസാണ് ഇവിടെ പെൺകുട്ടിയുടെ തുണി വലിച്ചുകീറിയത്. വനിതാ പ്രവർത്തകയുടെ തുണി വലിച്ചു കീറിയ എസ് ഐക്കെതിരെ നടപടി വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. പൊലീസിനെ ഇങ്ങനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

'കേരളത്തിൽ കലാപത്തിന് കോൺഗ്രസിൻ്റെ ആസൂത്രിത നീക്കം; സതീശൻ മുഖ്യ ആസൂത്രകൻ'; അക്രമമെങ്കിൽ നടപടിയെന്ന് മന്ത്രിമാർ

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തെ തല്ലി പരിക്കേൽപ്പിച്ചു. പെൺകുട്ടികളെ ലാത്തി കൊണ്ട് കുത്തിയത് പുരുഷ പൊലീസുകാരാണ്. പരിക്കേറ്റ വനിത പ്രവർത്തകരെ തടഞ്ഞുവച്ചു. ഞാൻ അവരെ എന്റെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയാണ് ചെയ്തത്. അനാവശ്യമായി പോലിസ് പെൺകുട്ടികൾക്ക് നേരെ ആക്രമണം നടത്തിയതാണ് സ്ഥിതി വഷളാകാൻ കാരണം. വനിത പ്രവർത്തകയുടെ തുണി വലിച്ചു കീറിയ പുരുഷ എസ് ഐക്കെതിരെ നടപടി വേണം. യൂത്ത് കോൺഗ്രസ് സമരം അടിച്ചമർത്താൻ പൊലീസ് പോരാ. ഇതിനേക്കാൻ വലിയ സമരം കാണേണ്ടി വരും. പൊലീസിനെ അഴിഞ്ഞാടാൻ വിട്ടിട്ട് സമാധാനപരമായി ഭരിക്കാമെന്ന് മുഖ്യമന്ത്രി കരുതേണ്ട.

ഡി സി സി ഓഫീസിന് മുന്നിൽ പൊലീസ് അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാകുകയാണ്. ഓഫീസിനകത്ത് കയറാമെന്ന് പൊലീസ് വിചാരിക്കണ്ട. പ്രവർത്തകരേയും ഓഫീസിനേയും സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം. അനാവശ്യമായി ഒരാളേയും തൊടാൻ അനുവദിക്കില്ല. കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ പ്രവർത്തകരെ 'മോളെ കരയല്ലേ' എന്ന് സമാധാനിപ്പിച്ച അതേ പൊലീസാണ് ഇവിടെ പെൺകുട്ടിയുടെ തുണി വലിച്ചുകീറിയത്. പൊലീസ് ഇത്തരത്തിൽ അഹങ്കാരം കാണിക്കരുതെന്നും സതീശൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം