വെള്ളാപ്പള്ളിയുടെ വിമർശനം തുടരുന്നതിനിടെ എസ്എൻഡിപി പരിപാടിയിൽ പങ്കെടുത്ത് സതീശൻ

കൊച്ചി: ഗുരുദേവൻ പോരാടിയത് വിദ്വേഷത്തിന്റെ ക്യാമ്പയി‍നെതിരെയാണെന്നും ഇന്നും വിദ്വേഷത്തിന്റെ ക്യാമ്പയിൻ നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജാതിയും മതവുമല്ല, മനുഷ്യനാണ് പ്രധാനമെന്ന് വിഡി സതീശൻ പറഞ്ഞു. ശ്രീനാരായണ ദർശനത്തിന് പോറൽ പോലുമേൽക്കാൻ അനുവദിക്കാതെ പൊതുപ്രവർത്തനത്തിൽ ഞാനുണ്ടാകുമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. സതീശനെതിരെ വെള്ളാപ്പള്ളി പരസ്യ വിമർശനം തുടരുന്നതിനിടെയാണ് തൃപ്പൂണിത്തുറയിലും, പറവൂരിലും എസ്എൻഡിപി പരിപാടികളിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തത്. ഇന്ന് രാവിലെ സതീശനെ വിമർശിച്ച് വെള്ളാപ്പള്ളി രം​ഗത്തെത്തിയിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടെന്ന് പറഞ്ഞു തുടങ്ങിയ വെള്ളാപ്പള്ളി ലീഗും കേരള കോൺഗ്രസും ഉള്ളിടത്തോളം ആശയ ഐക്യം ഐക്യം ഉണ്ടാകില്ലെന്ന് വിമർശിച്ചു. യുഡിഎഫിനെ നയിക്കുന്നത് ആരാണെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് യുഡിഎഫിന് ആശയ ഐക്യം ഉണ്ടാകാത്തത്. വിഡി സതീശൻ എസ്എൻഡിപി പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയിലാണ് അത്. മുഖ്യമന്ത്രി ആകാനുള്ള റിഹേഴ്സൽ ആണ് സതീശൻ നടത്തുന്നത്. എന്നാൽ സതീശന്റെ സംസാരം ശരിയല്ല. മുഖ്യമന്ത്രി ആകാനുള്ള യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണ്. പ്രതിപക്ഷ നേതാവ്, എംഎൽഎ എന്ന നിലയിലാണ് വിഡി സതീശനെ എസ്എൻഡിപി പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും അതിൽ മഞ്ഞുരുകലിന്റെ പ്രശ്നമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. ഈ വിമർശനത്തിന് ശേഷമാണ് എസ്എൻഡിപി പരിപാടിയിൽ വിഡി സതീശൻ പങ്കെടുത്തത്.