പരിശോധന വൈകുന്നു; വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങള്‍ കുടുങ്ങി
അതിര്‍ത്തി കടന്ന് തമിഴ്‍നാട്ടില്‍ പോകേണ്ട വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.
വാളയാര്‍: വാളയാര്‍ ചെക്ക്‍പോസ്റ്റില്‍ വാഹനങ്ങളുടെ നീണ്ട നിര. അതിര്‍ത്തി കടന്ന് തമിഴ്‍നാട്ടില്‍ പോകേണ്ട വാഹനങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. തമിഴ്‍നാടിന്‍റെ പരിശോധന വൈകുന്നതാണ് കാരണം. അതേസമയം മറ്റ് സംസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടവരെ ഒരാഴ്ചയ്ക്കുള്ളിൽ തിരിച്ചയയ്‍ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു. ഇതിനായി തമിഴ്‍നാട് സർക്കാരിന്‍റെ പാസ് നിർബന്ധമാക്കി. വെബ്‍സൈറ്റിലെ സാങ്കേതിക തകരാർ പരിഹരിച്ചതായും അപേക്ഷിക്കുന്നവര്‍ക്ക് ഡിജിറ്റല്‍ പാസ് നല്‍കുമെന്നും തമിഴ്‍നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾ യാത്രാപാസ് നിഷേധിച്ചതോടെ നിരവധി പേരാണ് തുടര്‍ച്ചയായ രണ്ടാം ദിവസവും മണിക്കൂറുകളോളം ചെക്‍പോസ്റ്റില്‍ കുടുങ്ങിയത്.
തമിഴ്നാട്ടിൽ നിന്നും കൂത്താട്ടുകുളത്തേക്ക് മുട്ടയുമായി എത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മെയ് മൂന്നിന് രാവിലെ ആറ് മണിക്കാണ് ലോറി കൂത്താട്ടുകുളം മാര്‍ക്കറ്റിലെത്തിയത്. കോട്ടയം ജില്ലയിൽ ലോഡ് ഇറക്കിയ ശേഷം മെയ് നാലിന് നാമക്കില്ലിലേക്ക് പോയി. തമിഴ്നാട്ടിലെ വെണ്ടന്നൂർ ചെക്പോസ്റ്റിൽ വെച്ച് എടുത്ത പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ഇതോടെ ഡ്രൈവറെ നാമക്കൽ സര്‍ക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയുമായി നേരിട്ട് സന്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. കൂത്താട്ടുകുളത്തും പരിസരത്തും ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.