എല്ലാം ഒരുമിച്ച് അവിടെ നടത്തേണ്ടതില്ലായിരുന്നു. ഇത്രയും ചർച്ചകൾ ഒരുമിച്ച് നടന്നത് കൊണ്ട് ആളുകൾ പലയിടത്ത് ആയിപ്പോയതാകാം. ആഗോള അയ്യപ്പ സംഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്കെന്ന് വെള്ളാപ്പള്ളി നടേശൻ.
ആലപ്പുഴ: ആഗോള അയ്യപ്പ സംഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്കെന്ന് എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉദ്ഘാടന സമ്മേളനം വരെ ഹാൾ നിറയെ ആളുകൾ ഉണ്ടായിരുന്നു. പലരും സീറ്റ് കിട്ടാതെ നിൽക്കുകയായിരുന്നു. പിണറായി വിജയൻ സംസാരിച്ചപ്പോൾ വേദി നിറഞ്ഞിരുന്നു. ഉദ്ഘാടനം കഴിഞ്ഞപ്പോൾ ഇറങ്ങി. പിന്നീട് ആളുകൾ കുറഞ്ഞോ എന്ന് എനിക്കറിയില്ല. പുറത്ത് ചർച്ചകൾ നടക്കുന്ന വേദികളിലേക്ക് ആളുകൾ പോയിരിക്കാം. ആളുകൾ കുറഞ്ഞെങ്കിൽ സംഘാടകർക്ക് വീഴ്ച പറ്റിയിട്ടുണ്ട്. എല്ലാം ഒരുമിച്ച് അവിടെ നടത്തേണ്ടതില്ലായിരുന്നു. ഇത്രയും ചർച്ചകൾ ഒരുമിച്ച് നടന്നത് കൊണ്ട് ആളുകൾ പലയിടത്ത് ആയിപ്പോയതാകാമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്ന് പലരും പറയുന്നു. ഇങ്ങനെ പറയുന്നവരുടെ തലയിൽ ആൾതാമസമില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനം വലിയ കോലാഹലമായിരുന്നില്ലേ? എന്നിട്ടും തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പന്തളത്ത് നടന്ന സമ്മേളനവും മികച്ചതായിരുന്നു. കുറഞ്ഞ സമയം കൊണ്ട് ഹിന്ദു ഐക്യവേദിക്ക് നല്ല രീതിയിൽ സംഗമം സംഘടിപ്പിക്കാൻ സാധിച്ചെന്നും വെള്ളാപ്പള്ളി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.


