സല്യൂട്ട് ഒഴിവാക്കി കേരളം മാതൃക സൃഷ്ടിക്കണമെന്നും എം വിൻസന്‍റ് ആവശ്യപ്പെട്ടു
തിരുവനന്തപുരം: ജനപ്രതിനിധികൾക്കും പൊലീസിനും മറ്റ് സേനാംഗങ്ങൾക്കും നൽകുന്ന സല്യൂട്ട് നിർത്തണമെന്നാവശ്യപ്പെട്ടുള്ള വിൻസന്‍റ് എം എൽ എയുടെ സബ്മിഷന് അനുമതി നിഷേധിച്ചു. സലൂട്ട് കിട്ടുന്നതോടെ തങ്ങൾ വല്ലാത്ത അധികാര കേന്ദ്രമാണെന്ന തോന്നൽ ജനപ്രതിനിധികളിൽ ഉണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയായിരുന്നു സബ്മിഷൻ നൽകിയത്. സലൂട്ട് കിട്ടിയില്ലെങ്കിൽ ജനപ്രതിനിധികൾ കലഹിക്കുന്ന സംഭവം ഉണ്ടാകുന്നുവെന്നും സല്യൂട്ട് ഒഴിവാക്കി കേരളം മാതൃക സൃഷ്ടിക്കണമെന്നും എം വിൻസന്‍റ് ആവശ്യപ്പെട്ടു. സല്യൂട്ടിന് പകരം പരസ്പരം നമസ്കാരം പറയുകയോ കൈയുയർത്തി പരസ്പരം അഭിവാദ്യം ചെയ്യുകയോ ചെയ്യാമെന്നും നിർദ്ദേശിച്ചു. മുഖ്യമന്ത്രിക്ക് ആയിരുന്നു സബ്മിഷൻ നോട്ടീസ് നൽകിയത്. 37 സബ്മിഷൻ ഇന്ന് ഉണ്ടായിട്ടും എം വിൻസന്‍റ് നൽകിയ നോട്ടീസ് അനുവദിച്ചില്ല.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടതാണ്. കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയും ഈ സർക്കാരും ഊട്ടിവളർത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂർ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാൻ സാധിക്കും. ഇത് ഞങ്ങൾ ചെയ്തിട്ടുണ്ട്. അത് ഇപ്പോൾ ചെയ്യാൻ കഴിയാത്തത് ഭരണ പരാജയമാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയൻ സമരം ചെയ്തിട്ട് ഒരുപാട് കാലമായി. അവരെ ചുമ്മാതെ സമരത്തിന് ഇറക്കാൻ വേണ്ടി മാത്രമുള്ള ഒരു പരിപാടിയാണ് ഈ മനുഷ്യ മതിൽ. ഇത് വെറും തട്ടിപ്പ് പരിപാടിയാണ്. സർക്കാർ ലഹരി മാഫിയക്ക് നേരെ കണ്ണടയ്ക്കുന്നു. ബാറുകളും ഡിസ്റ്റിലറികളും യഥേഷ്ടം അനുവദിക്കുന്നു. പിണറായി വിജയൻ ഉറക്കം നിർത്തി എഴുന്നേറ്റ് ഈ വിഷയത്തിന് ഒരു പരിഹാരം ഉണ്ടാക്കണം. മുഖ്യമന്ത്രിക്കും സർക്കാരിനും യാതൊരു ആത്മാർത്ഥതയും ഇല്ലാത്തതുകൊണ്ടാണ് ലഹരി വിഷയം പരിഹരിക്കപ്പെടാതെ കിടക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
