നടന്റെ പേരോ സിനിമയുടെ പേരോ പറയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആരോപണം സിനിമയ്ക്കെതിരെയല്ല, നടനെതിരെയാണെന്നും വിൻസി ഏഷ്യാനെറ്റ് ന്യൂസിനോട് തത്സമയം പ്രതികരിച്ചു.

തിരുവനന്തപുരം: താനൊന്നും പുറത്തുപറഞ്ഞിട്ടില്ലെന്നും വളരെ രഹസ്യമായിട്ടാണ് പരാതി സമർപ്പിച്ചതെന്നും നടി വിൻസി അലോഷ്യസ്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. നടന്റെ പേരോ സിനിമയുടെ പേരോ പറയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആരോപണം സിനിമയ്ക്കെതിരെയല്ല, നടനെതിരെയാണെന്നും വിൻസി ഏഷ്യാനെറ്റ് ന്യൂസിനോട് തത്സമയം പ്രതികരിച്ചു. സിനിമ സെറ്റിലെ എല്ലാവരും നന്നായി സഹകരിച്ചു. സംഭവത്തിൽ നടന് സംവിധായകൻ താക്കീത് നൽകിയിരുന്നുവെന്നും വിൻസി പ്രതികരിച്ചു. നടനെതിരെ പൊലീസിൽ പരാതി നൽകില്ല. കൂടെ നിന്ന എല്ലാവർക്കും നന്ദിയെന്നും വിൻസി പറഞ്ഞു. 

''ഞാനിതൊന്നും പുറത്തു പറഞ്ഞിട്ടില്ല. ഞാന്‍ സമര്‍പ്പിക്കേണ്ട പരാതി എവിടെയാണ് സമര്‍പ്പിച്ചതെന്നും അത് വളരെ സീക്രട്ടായിട്ടുള്ള ഒരു പരാതിയായിരുന്നുവെന്നും വിശ്വസിച്ചാണ് ഞാന്‍ പരാതി നല്‍കിയത്. അതെങ്ങനെ ലീക്കായെന്ന് എനിക്കറിയില്ല. ഞാനായിട്ട് നടന്‍റെ പേരോ സിനിമയുടെ പേരോ പറയാനുദ്ദേശിച്ചിട്ടില്ല. പരാതി കൊടുക്കണമെന്ന് ഞാന്‍ വിചാരിച്ചതല്ല. പക്ഷേ ഇതിനൊരു പ്രൊസീജ്യറുണ്ട്. ഞാനെന്‍റെ നിലപാട് പറഞ്ഞു. അതിന് ഞാന്‍ വിചാരിച്ചതിന് അപ്പുറം മീഡിയ കവറേജ് ലഭിച്ചു. ഇതിന് ഉത്തരം പറയേണ്ട കുറേ ആളുകളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് ഉത്തരം പറയേണ്ട കുറേയാളുകളുണ്ട്. അവര്‍ക്ക് ഇതിനെപ്പറ്റി അന്വേഷിച്ചേ പറ്റൂ. അതിന് വേണ്ടി ഞാന്‍ പരാതി സമര്‍പ്പിക്കേണ്ടതുണ്ടായിരുന്നു. അങ്ങനെയാണ് പരാതി നല്‍കിയത്. ഞാന്‍ ആരോപണം ഉന്നയിക്കുന്നത്. സിനിമക്കെതിരെയല്ല, നടനെതിരെയാണ്. എന്‍റെ കരിയറിൽ എന്നെ ഏറ്റവും നന്നായി പരിഗണിച്ച സിനിമ സെറ്റായിരുന്നു ഈ സിനിമ. അവിടെയൊരു ഐസി ഉണ്ടായിരുന്നു. നടനുമായി സംവിധായകരുള്‍പ്പെടെയുള്ളവര്‍ സംസാരിക്കുകയും താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഐസി മെമ്പര്‍ വന്ന് എന്നോട് പരാതിയുണ്ടോ എന്ന് ചോദിച്ചിരുന്നു.'' സിനിമയുടെ ഭാവി മുന്നില്‍ കണ്ട് താനാണ് പരാതിയില്ലെന്ന് പറഞ്ഞതെന്നും വിന്‍സി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

'നടനെതിരെ പൊലീസിൽ പരാതി നൽകാനില്ല. ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം. ഫിലിം ചേംബറിന്‍റെ ജനറൽ സെക്രട്ടറി ഞാന്‍ കൊടുത്ത പരാതിയുടെ പരാമര്‍ശങ്ങള്‍, അല്ലെങ്കിൽ ഞാന്‍ കൊടുത്ത പരാതി പൊതുസമൂഹത്തിന്‍റെ ഇടയിൽ പറഞ്ഞിട്ടുണ്ടെങ്കിൽ അത് നിയമലംഘനമാണ്. ആ പരാതിയിൽ വ്യക്തമായി ഞാൻ പറഞ്ഞിട്ടുണ്ട് നടന്‍റെ പേരോ സിനിമയുടെ പേരോ പുറത്തുവിടരുതെന്ന്. എന്നിട്ടും അവരത് ചെയ്യുന്നുണ്ടെങ്കിൽ ഇനിയൊരു പ്രശ്നമുണ്ടാകുമ്പോള്‍ ഫിലിം ചേംബറിന്‍റെ ജനറല്‍ സെക്രട്ടറിയുടെ നിലപാടുമായി ഞാന്‍ സഹകരിക്കില്ല. ഞാന്‍ ഒറ്റയ്ക്ക് മുന്നോട്ടു പോകാനാണ് ആദ്യം തിരുമാനിച്ചത്. ആരെയും കൂട്ടുപിടിച്ചിട്ടില്ല. കൂടെ നിന്നതിന് മാധ്യമങ്ങള്‍ക്ക് നന്ദി. സംഘടനയും കൂടെ നിന്നിട്ടുണ്ട്. പക്ഷേ ഈ വ്യക്തി പേരും എല്ലാം തുറന്നുപറഞ്ഞെന്ന് പറയുന്നു. ഞാനയാളില്‍ അത്രയും വിശ്വാസമര്‍പ്പിച്ചിട്ടാണ് ഓരോ സംഘടനയ്ക്കും പരാതി നല്‍കുന്നത്. എന്നിട്ടും പുറത്തുവന്നിട്ടുണ്ടെങ്കിൽ ആ വ്യക്തികളിൽ എനിക്ക് വിശ്വാസമില്ല. അദ്ദേഹം പേര് വ്യക്തമാക്കിയിട്ടുണ്ടെങ്കിൽ അത്രയ്ക്ക് ബോധമേ അദ്ദേഹത്തിനുള്ളൂ. ആ നടന്‍റെ പേരോ സിനിമയുടെ പേരോ പറയരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നുവെന്ന് ആ പരാതിയിൽ ഞാന്‍ വ്യക്തമായി എഴുതിയിട്ടുണ്ട്.' വിന്‍സിയുടെ പ്രതികരണമിങ്ങനെ. . 

ഞാനായിട്ട് നടന്റെ പേരോ സിനിമയുടെ പേരോ പറയാൻ ഉദ്ദേശിച്ചിട്ടില്ല; വിൻസി അലോഷ്യസ്