പതിനാറുകാരിക്കെതിരായ ട്രെയിനിലെ അതിക്രമം; പ്രതികളെ കണ്ടെത്തിയില്ല, റെയിൽവെ സ്റ്റേഷനു മുന്നിൽ സമരത്തിന് അച്ഛന്‍
പ്രതികൾ സീസണ്‍ ടിക്കറ്റിൽ സ്ഥിരം യാത്ര ചെയ്യുന്നവരെന്നാണ് സംശയം. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. അതേസമയം, നാളെ ഉച്ചയ്ക്ക് മുമ്പ് പ്രതികളെ പിടികൂടിയില്ലെങ്കിൽ തൃശ്ശൂർ റെയിൽവെ സ്റ്റേഷനു മുന്നിൽ സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ അറിയിച്ചു.
തൃശ്ശൂര്‍: ട്രെയിനിൽ അച്ഛനൊപ്പം യാത്ര ചെയ്ത പതിനാറുകാരിക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസിൽ പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല. കേസ് അന്വേഷിക്കുന്ന എറണാകുളം റെയിൽവെ പൊലീസ് തൃശ്ശൂരിൽ എത്തി കുട്ടിയുടേയും അച്ഛന്‍റേയും മൊഴി എടുത്തു.
പ്രതികൾ സീസണ്‍ ടിക്കറ്റിൽ സ്ഥിരം യാത്ര ചെയ്യുന്നവരെന്നാണ് സംശയം. ഇത് കേന്ദ്രീകരിച്ചും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. അതേസമയം, നാളെ ഉച്ചയ്ക്ക് മുമ്പ് പ്രതികളെ പിടികൂടിയില്ലെങ്കിൽ തൃശ്ശൂർ റെയിൽവെ സ്റ്റേഷനു മുന്നിൽ സമരം നടത്തുമെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ അറിയിച്ചു.
ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂർ സ്വദേശികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. കുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും, അശ്ലീലം പറയുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. റെയിൽവേ ഗാർഡിനോട് പരാതിപ്പെട്ടിട്ടും പൊലീസിനെ അറിയിച്ചില്ലെന്നും പിതാവ് ആരോപിച്ചു.
സംഭവത്തിൽ തൃശ്ശൂർ റെയിൽവേ പൊലീസ് പോക്സോ പ്രകാരം കേസ് എടുത്തു. 50 വയസ്സിനു മുകളിൽ പ്രായമുള്ള ആറോളം ആളുകളാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം. അക്രമികളെ തടയാൻ ശ്രമിച്ച മലപ്പുറം സ്വദേശി ഫാസിലിനും മർദ്ദനമേറ്റു.