ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം; മൂന്ന് കോണ്‍ഗ്രസ് നേതാക്കളുടെ സസ്പെൻഷൻ പിൻവലിച്ചു
. കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാന്‍ എന്നിവരെ തിരിച്ചെടുത്തതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.
കൊല്ലം: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിനെ തുടർന്ന് പച്ചക്കറി കടയിൽ അക്രമം നടത്തിയ സംഭവത്തില്‍ മൂന്ന് കോൺഗ്രസ് നേതാക്കളുടെയും സസ്പെൻഷൻ പിൻവലിച്ചു. കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാന്‍ എന്നിവരെ തിരിച്ചെടുത്തതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു.
ഭാരത് ജോഡോ യാത്രയ്ക്ക് 2000 രൂപ പിരിവ് നൽകാത്തതിന് കൊല്ലം കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയെ അസഭ്യം പറയുകയും സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തതിനായിരുന്നു ഭാരത് ജോഡോ സസ്പെൻ്റ് ചെയ്തത്. കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്‍റെ കടയിലാണ് കോൺഗ്രസ് നേതാക്കള്‍ അക്രമം നടന്നത്. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ടാണ് പ്രദേശിക കോൺഗ്രസ് നേതാക്കൾ കഴിഞ്ഞ ദിവസം പിരുവുമായെത്തിയത്. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നൽകി. പണം വാങ്ങാനെത്തിയപ്പോൾ അഞ്ഞൂറ് രൂപ മാത്രമേ നൽകാനാവൂ എന്ന് അനസ് പറഞ്ഞു. എന്നാല്‍, രണ്ടായിരം തന്നെ വേണമെന്ന് കോൺഗ്രസ് നേതാക്കൾ നിർബന്ധം പിടിച്ചതോടെ തർക്കമായി. പ്രദേശിക കോൺഗ്രസ് നേതാക്കളാണ് കടയിലുണ്ടായിരുന്ന ത്രാസും സാധനങ്ങളും ഇവർ അടിച്ചു തകർത്തുവെന്നാണ് കടയുടമയുടെ ആരോപണം. സംഭവത്തിൽ കടയുടമ കുന്നിക്കോട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം സാധനങ്ങൾ വലിച്ചെറിഞ്ഞിട്ടില്ലെന്നും സിപിഎം നേതാക്കൾ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാൻ പ്രശ്നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിലക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്‍റ് പറയുന്നത്.
അതിനിടെ, ഭാരത് ജോഡോ യാത്രയ്ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം സോണിയാ ഗാന്ധി പദയാത്രയില്‍ പങ്കെടുത്തു. കര്‍ണാടകയില്‍ നാലര കിലോമീറ്റര്‍ ദൂരം സോണിയ പദയാത്ര നടത്തി. നാളെ പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമാകും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിച്ചായിരുന്നു ഭാരത് ജോഡോ യാത്ര.