വിഴിഞ്ഞം സംഘർഷം; പൊലീസ് നടപടി ദൗർഭാഗ്യകരമെന്ന് കെസിബിസി
ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കൊച്ചി: വിഴിഞ്ഞത്തെ മത്സ‍്യത്തൊഴിലാളി സമരത്തിൽ പൊലീസിനെതിരെ കെസിബിസി. കേസുകൾ പിൻവലിക്കാൻ പൊലീസ് തയ്യാറാകണമെന്ന് കെസിബിസി പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
ചർച്ചയിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നത് നീതീകരിക്കാനാവില്ലെന്ന് കെസിബിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ജനവികാരം മാനിച്ചു പ്രശ്നപരിഹാരത്തിന് ശ്രമങ്ങൾ നടക്കുന്നില്ലെന്ന് കേരള കാത്തലിക്‌സ് ബിഷപ്പ് കൗൺസിൽ കുറ്റപ്പെടുത്തി. ബിഷപ്പുമാരെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പൊലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്‍റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
പൊലീസിനെതിരെ സമര സമിതി കൺവീനർ ഫാ. യുജിൻ പെരേരയും രംഗത്തെത്തി. സമര സ്ഥലത്ത് വന്ന് നിന്നാല്‍ ഗൂഢാലോചനയാകില്ലെന്നും സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും യുജിന്‍ പെരേര പറഞ്ഞു. വൈദികരെ അടക്കം പൊലീസ് മര്‍ദ്ദിച്ചുവെന്നും സ്ഥിതി വഷളാക്കിയത് പൊലീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read: സമരം സംഘർഷാവസ്ഥയിൽ; വിഴിഞ്ഞത്ത് മദ്യനിരോധനം പ്രഖ്യാപിച്ച് കളക്ടർ
Also Read: വിഴിഞ്ഞം സംഘര്‍ഷം: 'ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി', അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയില്‍