Asianet News MalayalamAsianet News Malayalam

'10 ലക്ഷം പേരുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്നയാള്‍'; ബലറാമിന്‍റെ ഹാര്‍ദിക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വിടി ബലറാം ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ചര്‍ച്ചയാകുന്നത്. 

vt balram hardik patel facebook post floating social media after hardik quit from congress
Author
Thiruvananthapuram, First Published May 18, 2022, 5:14 PM IST

തിരുവനന്തപുരം : ഗുജറാത്തിലെ കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ഹാർദിക് പട്ടേൽ (Hardik Patel) കോൺഗ്രസ് വിടുന്നു എന്ന പ്രഖ്യാപനം ഇന്നാണ് നടത്തിയത്. കോൺഗ്രസിന്‍റെ (Congress) പ്രവർത്തനം രാജ്യതാല്‍പ്പര്യത്തിന് എതിരാണെന്ന് വിമർശിച്ചും മോദി സർക്കാരിനെ പ്രശംസിച്ചുമാണ് ഹാർദിക് രാജിക്കത്ത് സമർപ്പിച്ചത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് വിടി ബലറാമിന്‍റെ (VT Balaram) ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഇടത് അണികളാണ് വിടി ബലറാമിന്‍റെ  ഹാർദിക് പട്ടേലിനെ സംബന്ധിച്ച പഴയ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കുന്നത്. 

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വിടി ബലറാം ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ചര്‍ച്ചയാകുന്നത്. മാര്‍ച്ച് 14,2019 ല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

"വടക്കൂന്നും തെക്കൂന്നുമൊക്കെ കോണ്‍ഗ്രസിന് പുറത്തേക്ക് പോകുന്നത് സ്വന്തം നാട്ടില്‍ പോലും പത്താളുടെ പിന്തുണയില്ലാത്തവരാണ്,
എന്നാല്‍ കോണ്‍ഗ്രസിലേക്ക് കടന്നു വരുന്നത് ഒറ്റക്ക് പത്തുലക്ഷം ആളുകളുടെ റാലി സംഘടിപ്പിക്കാന്‍ കഴിയുന്ന ഹാര്‍ദ്ദിക് പട്ടേലിനെപ്പൊലുള്ളവരാണെന്ന് മറക്കണ്ട"

vt balram hardik patel facebook post floating social media after hardik quit from congress

അന്ന് മുന്‍ എഐസിസി വക്താവ് ടോം വടക്കന്‍ പാര്‍ട്ടി വിട്ടതിനെ സൂചിപ്പിച്ചായിരുന്നു വിടി ബലറാമിന്‍റെ പോസ്റ്റ്. എന്നാല്‍ ഇപ്പോള്‍ ഹാര്‍ദിക് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതോടെ ഈ പോസ്റ്റ് പ്രധാനമായും ചര്‍ച്ചയാക്കുന്നത് സോഷ്യല്‍ മീഡിയയിലെ ഇടത് അണികളാണ്. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും മറ്റും അവര്‍ വിവിധ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. 

അതേ സമയം സോണിയ ഗാന്ധിക്കെഴുതിയ രാജി കത്തിൽ നടത്തിയത് അതിരൂക്ഷ വിമർശനമാണ് ഹര്‍ദിക് പട്ടേല്‍ നടത്തുന്നത്. ജിഎസ്ടി, ആർട്ടിക്കള്‍ 370, അയോധ്യയിലെ രാമക്ഷേത്രം തുടങ്ങി മോദി സർക്കാരിന്‍റെ തീരുമാനങ്ങളെയെല്ലാം കണ്ണടച്ച് വിമർശിക്കുക എന്നതിൽ മാത്രം കോൺഗ്രസ് ഒതുങ്ങി. 

ജനങ്ങൾക്ക് ഒരു ബദലായി വളരാൻ പാർട്ടിക്കായില്ല. ദില്ലിയിലെത്തി പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുമ്പോൾ അതുകേൾക്കാൻ പോലും നേതാക്കൾ കൂട്ടാക്കുന്നില്ല. മൊബൈൽ ഫോണിലെ സന്ദേശം പരിശോധിക്കാനാണ് സംസാരത്തിനിടയിൽ നേതാക്കൾക്ക് താല്‍പ്പര്യം തുടങ്ങി വിമര്‍ശനങ്ങളുടെ പട്ടിക നീളുന്നു.

രാഹുൽ ഗാന്ധിയെയും കത്തിൽ പരോക്ഷമായി വിമർശിക്കുന്നുണ്ട്. രാജ്യം പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുമ്പോൾ നേതാക്കൾ വിദേശത്ത് ആഘോഷത്തിലാണെന്ന പ്രസ്താവനയാണത്. ട്വിറ്ററിൽ നിന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് എന്ന വിലാസം നീക്കിയ ഹാർദിക് പുറത്ത് പോവലിന്‍റെ സൂചന നേരത്തെ നൽകിയിരുന്നു. പക്ഷെ രാഹുൽ ഗാന്ധിക്കൊപ്പം ദിവസങ്ങൾക്ക് മുൻപ് ഒരു പൊതു വേദിയിലെത്തിയതോടെ മഞ്ഞുരുകലാണെന്ന് ചിലരെങ്കിലും കരുതി. അതേസമയം ബിജെപിയുടെ ഭാഷയാണ് ഹാർദിക്കിന്‍റേതെന്നായിരുന്നു രാജിയോട് എഐസിസിയുടെ പ്രതികരണം. 

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ കാലത്താണ് സോഷ്യൽ എഞ്ചിനീയറിംഗിന്‍റെ ഭാഗമായി പട്ടേൽ സമുദായ നേതാവിനെ കോൺഗ്രസ് പാളയത്തിലെത്തിച്ചത്. ഈ വർഷം അവസാനം സംസ്ഥാനത്ത് മറ്റൊരു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഹാർദിക്കിന്‍റെ രാജിയെന്നത് ശ്രദ്ധേയമാണ്. കോൺഗ്രസിൽ നിന്ന് എങ്ങോട്ടെന്ന് ഹാർദിക് പറഞ്ഞിട്ടില്ലെങ്കിലും നേട്ടം ബിജെപിക്ക് തന്നെയാണ്. 

കോൺഗ്രസിന്‍റെ കൈ വിട്ട ഹാർദിക് പട്ടേൽ; ഇനി സസ്പെൻസിന്‍റെ നാളുകൾ, ക്ലൈമാക്സിൽ ബിജെപിയോ എഎപിയോ?

Follow Us:
Download App:
  • android
  • ios