സിബിഐ വാളയാറിൽ, പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കും
പാലക്കാട്ടെ ക്യാമ്പ് ഓഫീസിൽ വെച്ചാകും മൊഴി എടുക്കുക. പെൺകുട്ടികളുടെ അമ്മ, സാക്ഷികൾ എന്നിവരിൽ നിന്നും ഇന്ന് തന്നെ വിവരങ്ങൾ ശേഖരിക്കും. ഇന്നലെ അന്വേഷണ സംഘം വാളയാർ സന്ദർശിച്ചിരുന്നു.
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണ കേസിൽ സിബിഐ അന്വേഷണം പുരോഗമിക്കുന്നു. സിബിഐ അന്വേഷണ സംഘം ഇന്ന് പെൺകുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കും. പാലക്കാട്ടെ ക്യാമ്പ് ഓഫീസിൽ വെച്ചാകും മൊഴി എടുക്കുക. പെൺകുട്ടികളുടെ അമ്മ, സാക്ഷികൾ എന്നിവരിൽ നിന്നും ഇന്ന് തന്നെ വിവരങ്ങൾ ശേഖരിക്കും. ഇന്നലെ അന്വേഷണ സംഘം വാളയാർ സന്ദർശിച്ചിരുന്നു.
തിരുവനന്തപുരം യൂണിറ്റിലെ പ്രത്യേക സംഘമാണ് വാളയാർ പെൺകുട്ടികളുടെ ദുരൂഹരമരണം അന്വേഷിക്കുന്നത്. ജാമ്യത്തിലുളള പ്രതി മധു, കേസിൽ പ്രതിചേർക്കപ്പെട്ട പ്രായപൂർത്തിയാവാത്തയാൾ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. വാളയാറിലെ കൂടുതൽ ആളുകളെ ചോദ്യംചെയ്യേണ്ട സാഹചര്യത്തിൽ പാലക്കാട്ട് ക്യാംപ് ഓഫീസ് തുടങ്ങിയിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് ഏറ്റെടുത്ത സിബിഐ സംഘം മാർച്ച് 31ന് പാലക്കാട് പോക്സോ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചിട്ടുണ്ട്. നാലുപ്രതികൾക്കെതിരെ രണ്ട് എഫ്ഐആർ ആയിരുന്നു സമർപ്പിച്ചത്.
പതിമുന്നും ഒന്‍പതും വയസുള്ള സഹോദരങ്ങളായ ദളിത് പെണ്‍കുട്ടികളെ 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് അവിശ്വസനീയമായ സാഹചര്യത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂത്ത പെൺകുട്ടിയെ ജനുവരി 13നും ഇളയകുട്ടിയെ മാര്‍ച്ച് നാലിനുമാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് പേരും ലൈംഗിക അതിക്രമണങ്ങള്‍ക്ക് ഇരയായതായിരുന്നതായി പോസ്റ്റുമോര്‍ട്ടത്തിൽ വ്യക്തമായിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona