വാളയാർ കേസ്: അട്ടിമറിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിവേണമെന്ന് പെൺകുട്ടികളുടെ അമ്മ
ഹനീഫ കമ്മീഷൻ റിപ്പോർട്ടിൽ ഡിവൈഎസ്പി എം ജെ സോജന് എതിരെ പരാമർശമില്ല. എസ് ഐ ചാക്കോയ്ക്ക് ഒപ്പം സോജന് എതിരെയും നടപടി വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. വാളയാർ കേസന്വേഷിച്ച എസ്ഐ ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്നാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലുള്ളത്.
പാലക്കാട്: കേസ് അട്ടിമറിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണമെന്ന് വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ പ്രതികരിച്ചു. ഹനീഫ കമ്മീഷൻ റിപ്പോർട്ടിൽ ഡിവൈഎസ്പി എം ജെ സോജന് എതിരെ പരാമർശമില്ല. എസ് ഐ ചാക്കോയ്ക്ക് ഒപ്പം സോജന് എതിരെയും നടപടി വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെട്ടു. വാളയാർ കേസന്വേഷിച്ച എസ്ഐ ചാക്കോ മാപ്പർഹിക്കാത്ത അന്യായമാണ് ചെയ്തതെന്നാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലുള്ളത്.
2017 ജനുവരി 13 നാണ് മൂത്ത കുഞ്ഞിനെ ഒറ്റമുറി വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ദുരൂഹമരണത്തിന്റ 52 ആം നാൾ ഇളയകുഞ്ഞിനെയും സമാനരീതിയിൽ ഈ അച്ഛനുമമ്മയ്ക്കും നഷ്ടമായി. പൊലീസ് അന്വേഷണത്തിൽ വീഴ്ചവന്നെന്ന ആരോപണം സാധൂകരിക്കും വിധമായിരുന്നു പിന്നീടുളള സംഭവങ്ങൾ. പ്രതികളായ നാലുപേരെയും തെളിവില്ലെന്ന പേരിൽ പോക്സോ കോടതി വെറുതെവിട്ടു. പിന്നീട് കേരളം കണ്ടത് നീതിക്കായുളള തുടർ സമരങ്ങളായിരുന്നു.
ഒടുവിൽ ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിട്ടിട്ടും കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് കുടുംബം ഇപ്പോഴും സമരമുഖത്താണ്. വാളയാറിൽ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട കേസ് അന്വേഷണം സിബിഐക്ക് വിട്ടത് കഴിഞ്ഞ ദിവസമാണ്. മാതാപിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനം. സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വരും വരെ സമരം തുടരുമെന്നുമാണ് പെൺകുട്ടികളുടെ മാതാപിതാക്കളുടെ നിലപാട്.
Read Also: വാളയാര്‍ കേസില്‍ സിബിഐ വിജ്ഞാപനം വൈകും; കോടതി അനുമതി തേടണമെന്ന് നിയമവകുപ്പ്...
കേസ് സിബിഐക്ക് വിട്ട് കൊണ്ടുള്ള വിജ്ഞാപനമിറക്കാൻ മുഖ്യമന്ത്രിയാണ് ആഭ്യന്തര സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. നാല് പ്രതികളേയും വെറുതെ വിട്ട പാലക്കാട് പോക്സോ കോടതിവിധി സം ഹൈക്കോടതി റദ്ദാക്കി തുടർ വിചാരണയ്ക്ക് ഉത്തരവിട്ടിരുന്നു. കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനുൾപ്പെടെ വീഴ്ച വന്നതായി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
സർക്കാരിനെതിരെ വരെ ആക്ഷേപമുയർന്ന സാഹചര്യത്തിൽ കൂടിയാണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള തീരുമാനം വന്നത്. ഇതേ ആവശ്യമുന്നയിച്ച് മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, ഈ മാസം 20ന് പ്രതികളെ പാലക്കാട് പോക്സോ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
2017 ജനുവരി 13, മാർച്ച് 4 എന്നീ തിയതികളിലാണ് വാളയാർ അട്ടപ്പളളത്തെ സഹോദരിമാരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെ 2019ൽ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടു. വിധിക്കെതിരെയുളള അപ്പീലിൻമേൽ വാദം നടക്കുന്നതിനിടെ പ്രദീപ് ആത്മഹത്യ ചെയ്തു.