വാളയാര്‍ കേസ്: സിഡബ്ല്യുസി ചെയര്‍മാനായ ശേഷവും രാജേഷ് പ്രതികള്‍ക്കായി ഹാജരായെന്ന് ശാലിനി
'ഈ കേസില്‍ പട്ടികജാതി-ഇതരവിഭാഗത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് പറഞ്ഞിരുന്നു. രണ്ടാമതായി പ്രതികള്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്ത് നല്‍കുന്ന വ്യക്തിയെന്ന നിലയില്‍ സിഡബ്ല്യുസി ചെയര്‍മാനെതിരെയും നടപടിയെടുക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു'.
പാലക്കാട്: സിഡബ്ല്യുസി ചെയര്‍മാന്‍ ആയശേഷവും എന്‍ രാജേഷ് വാളയാര്‍ കേസില്‍ പ്രതികള്‍ക്കായി ഹാജരായെന്ന് പരാതിക്കാരി ശാലിനി. കേസില്‍ പരാതി നല്‍കിയിട്ടും പട്ടികജാതികമ്മീഷന്‍ വേണ്ടരീതിയില്‍ ഇടപെട്ടില്ല. പരാതി പൊലീസിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും പൊലീസ് ആക്ഷേപിക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ തിരക്കിയതെന്നും ശാലിനി വ്യക്തമാക്കി. വാളയാറില്‍ രണ്ട് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍ രാജേഷ് ഹാജരായതിനെതിരെ പരാതി നല്‍കിയത് ശാലിനിയായിരുന്നു.
ശാലിനിയുടെ പ്രതികരണം ഇങ്ങനെ
'ഷിജു, പ്രജീഷ് കുമാര്‍ എന്നീ പ്രതികള്‍ക്ക് വേണ്ടിയാണ് എന്‍ രാജേഷ് ഹാജരായത്. ഏപ്രില്‍ അവസാനവും മേയ് മൂന്നിനുമുള്ള സിറ്റിംഗില്‍ അദ്ദേഹം ഹാജരായിട്ടുണ്ട്. കോടതിരേഖകളില്‍ നിന്നും ഇത് വ്യക്തമാണ്. മേയ് മൂന്നിന് ഹാജരായ ശേഷമാണ് സിഡബ്ല്യുസി ചെയര്‍മാന്‍ ആയതുകൊണ്ട് തനിക്ക് കേസില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുന്നത്. മേയ് മൂന്നിന് ഹാജരായതിന് ശേഷമാണ് ഇക്കാര്യം പറയുന്നത്. അതായത് സിഡബ്ല്യുസി ചെയര്‍മാനുമാണ് അതേ സമയം കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായിട്ടുമുണ്ട്.
ഈ കേസില്‍ പട്ടികജാതി-ഇതരവിഭാഗത്തില്‍ നിന്നുള്ളവര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ശക്തമായ ഇടപെടല്‍ വേണമെന്ന് പറഞ്ഞിരുന്നു. രണ്ടാമതായി പ്രതികള്‍ക്ക് വേണ്ടി സഹായങ്ങള്‍ ചെയ്ത് നല്‍കുന്ന വ്യക്തിയെന്ന നിലയില്‍ സിഡബ്ല്യുസി ചെയര്‍മാനെതിരെയും നടപടിയെടുക്കണമെന്നും ആവശ്യമുന്നയിച്ചിരുന്നു.
പരാതി നല്‍കിയ ശേഷം പാലക്കാട് ഡിവൈഎസ്പി ഓഫീസില്‍ നിന്നും എന്നെ വിളിച്ച് പരാതി സ്ഥിരീകരിച്ചു. രണ്ടാമതായി ഡിവൈഎസ്പി ഓഫീസില്‍ നിന്നും വിളിച്ച് പരാതി അന്വേഷിച്ചതായും അന്വേഷണത്തില്‍ എന്‍ രാജേഷ് വക്കാലത്ത് ഒഴിഞ്ഞുവെന്ന് കണ്ടെത്തിയെന്നും പറഞ്ഞു.
വാളയാര്‍ കേസിൽ നിയമസഭ പ്രക്ഷുബ്‍ധം; പ്രതിപക്ഷ എംഎൽഎമാര്‍ സ്പീക്കര്‍ കസേരക്ക് മുന്നിൽ
ഇനിയെന്താണ് ആവശ്യമെന്നൊരു ചോദ്യം ഡിവൈഎസ്പി ഓഫീസില്‍ നിന്നും ഉണ്ടാകുകയും ചെയ്തു. പിന്നീട് മറ്റൊരു നടപടിയുമുണ്ടായില്ല. എസ്ഇഎസ്ടി കമ്മീഷന്‍ സ്ട്രോംഗ് ആയില്ല. ഇത്തരത്തിലൊരു കേസ് ആയതിനാല്‍ കമ്മീഷന്‍ സിറ്റിംഗ് നടത്തുമെന്ന് കരുതിയിരുന്നെങ്കിലും അതും ഉണ്ടായില്ല.
ഇപ്പോഴും പാലക്കാട് സിഡബ്ല്യുസി ചെയര്‍മാനായി എന്‍ രാജേഷ് തുടരുകയാണ്. സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ പോക്സോ കേസുകള്‍ പാലക്കാട് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏറ്റവും വലിയ പരിഗണന ലഭിക്കേണ്ടിയിരുന്ന ഒരു കേസില്‍ നീതി ഉറപ്പാക്കാന്‍ പറ്റാത്ത സിഡബ്ല്യുസി ചെയര്‍മാനാണ് ഉള്ളത്. ഈ കേസില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ശരിയായ അന്വേഷണം നടത്തിയിട്ടില്ല. കേസില്‍ കക്ഷിചേരാനാണ് എന്‍റെ തീരുമാനം. സംഭവത്തില്‍ സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍ രാജേഷ് രാജിവെക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ശാലിനി ആവശ്യപ്പെട്ടു.
"