തമിഴ്നാട്ടിലെ തിരുപ്പൂര്‍ ബോയ പാളയത്ത് നിന്നാണ് മാനന്തവാടി പൊലീസ് അജിത്തിനെ പിടികൂടിയത്. ഇയാള്‍ മുമ്പ് ലഹരിക്കേസില്‍ ഉള്‍പെട്ടയാളാണ്. കേസിൽ കൂട്ടുപ്രതികളായ രണ്ട് പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മാനന്തവാടി: വയനാട്ടിലെ മാനന്തവാടിയിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുകയും, നിര്‍ബന്ധിച്ച് ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിപ്പിക്കുകയും അതിനുശേഷം ഇവരുടെ പക്കലുണ്ടായിരുന്ന പണം കവരുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. ഡിങ്കൻ എന്ന് വിളിപ്പേരുള്ള മാനന്തവാടി വിമലാനഗര്‍ പാലാക്കുളി പോത്തനാട്ടില്‍ വീട്ടില്‍ എ. വി അജിത്തി(22)നെയാണ് തമിഴ്നാട്ടിലെ തിരുപ്പൂര്‍ ബോയ പാളയത്ത് നിന്ന് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇയാള്‍ മുമ്പ് ലഹരിക്കേസില്‍ ഉള്‍പെട്ടയാളാണ്.

നേരത്തേ ഈ സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി കൊണിയന്‍മുക്ക് ചിറക്കല്‍ വീട്ടില്‍ അജിത്ത് കുമാര്‍(32), കണിയാരം ഇടവലത്ത് ശ്രീവിലാസം വീട്ടില്‍ വിഷ്ണു (22) എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അജിത്തിനെ മാനന്തവാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ പി റഫീഖിന്റെ നേതൃത്വത്തില്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ കയ്യാലക്കല്‍ സിദ്ധീഖ്, കെ പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് തമിഴ്‌നാട്ടിലെത്തി പിടികൂടിയത്.