കോട്ടക്കൽ നഗരസഭയിലെ ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടികളിലേക്ക് കടന്ന് നഗരസഭ.
മലപ്പുറം: കോട്ടക്കൽ നഗരസഭയിലെ ക്ഷേമപെൻഷൻ തട്ടിപ്പിൽ നടപടികളിലേക്ക് കടന്ന് നഗരസഭ. അനർഹരെന്ന് 2021 ൽ ധനവകുപ്പ് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കും. ഇതാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക്, നഗരസഭ ചെയർപേഴ്സൺ കത്ത് നൽകി. പരിശോധനയ്ക്ക് ധനവകുപ്പിൽ നിന്ന് നിർദ്ദേശം വരുന്നതിനു മുൻപാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള നീക്കം.
2022 ൽ നഗരസഭ അനർഹർ എന്ന് കണ്ടത്തിയ 63 ൽ 18 പേരെ ക്ഷേമ പെൻഷനിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിൽ ആണ് സാമൂഹ്യ സുരക്ഷാ പെൻഷനിൽ ഏറ്റവും കൂടുതൽ അനർഹർ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് കണ്ടെത്തൽ.
ഇതിന് പിന്നാലെ പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ ഇന്നലെ ധനവകുപ്പ് നിർദേശം നൽകിയിരുന്നു.

