തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ കെ വി തോമസിനെ ഇടതു പാളയത്തിലെത്തിക്കാനാണ് സിപിഎമ്മിന്‍റെയും ശ്രമങ്ങൾ. എന്നാൽ കോണ്‍ഗ്രസ് ഉടൻ പുറത്താക്കില്ലെന്നിരിക്കെ സിപിഎമ്മും ആശയക്കുഴപ്പത്തിലാണ്.
തിരുവനന്തപുരം: പദവികളിൽ നിന്നൊഴിവാക്കിയ കോൺഗ്രസ് നടപടിയിൽ, കെ വി തോമസിന്‍റെ തീരുമാനത്തിനായി കാക്കുകയാണ് സിപിഎം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് തന്നെ കെ വി തോമസിനെ ഇടതു പാളയത്തിലെത്തിക്കാനാണ് സിപിഎമ്മിന്‍റെയും ശ്രമങ്ങൾ. എന്നാൽ കോണ്‍ഗ്രസ് ഉടൻ പുറത്താക്കില്ലെന്നിരിക്കെ സിപിഎമ്മും ആശയക്കുഴപ്പത്തിലാണ്.
പാർട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്തത് മുതൽ കെ വി തോമസിന് മുന്നിൽ സിപിഎം കവാടങ്ങൾ തുറന്നിട്ട് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കെ വി തോമസിനായി രംഗത്തെത്തിയതോടെ ഉടൻ പുറത്താക്കാൻ നിന്ന കോണ്‍ഗ്രസും ഒരു ചുവട് പിന്നോട്ട് വച്ചു. വിലക്ക് ലംഘിച്ചാൽ പാർട്ടിയിലുണ്ടാകില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ പറഞ്ഞിട്ടും കെവി തോമസ് കോണ്‍ഗ്രസിൽ തന്നെയുണ്ട്. അതിവേഗം പുറത്താക്കി വീരപരിവേഷത്തോടെ തോമസ് സിപിഎമ്മിലേക്ക് പോകേണ്ടെന്ന് കരുതിയാണ് കോൺഗ്രസ്സിൻറെ തന്ത്രപരമായ നീക്കം.
ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന പോലും കെ വി തോമസിന് ഉള്ള ക്ഷണമാണ്. പക്ഷേ കോണ്‍ഗ്രസ് പുറത്താക്കാതിരിക്കുകയും കെ വി തോമസ് നിലപാട് പറയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സിപിഎമ്മും ആശയക്കുഴപ്പത്തിലാണ്. കെ വി തോമസ് ആദ്യം ഒരു തീരുമാനമെടുക്കട്ടെയെന്നാണ് സിപിഎം നേതാക്കൾ വ്യക്തമാക്കുന്നത്. പ്രായപരിധി കർശനമാക്കിയത് കൊണ്ട് സിപിഎമ്മിൽ ക്രമേണ ഒരു പദവിയിലേക്ക് ഉയർത്തുക സാധ്യമല്ല. വന്നാൽ ക്യാബിനറ്റ് റാങ്കുള്ള പദവിയാണ് മിനിമം ഗ്യാരണ്ടി. തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎമ്മിന് ഒരു രാഷ്ട്രീയ ആയുധം നൽകേണ്ടെന്ന തന്ത്രമാണ് കോണ്‍ഗ്രസിന്. എന്നാൽ കെ വി തോമസ് ഇനി എന്ത് നിലപാട് എടുക്കും എന്നതാണ് ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പ് കാലത്ത് കെവി തോമസ് അവിടെയും ഇവിടെയും ഇല്ലാതെ വീട്ടിലിരിക്കുമോ എന്ന ചോദ്യങ്ങളും ഉയർന്നു കഴിഞ്ഞു.
Read Also: തൃക്കാക്കരയിൽ കൊടിനാട്ടാൻ സിപിഎം; സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കമാകുന്നു, ഇന്ന് നിർണായക യോഗം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. രാവിലെ 10 മണിക്ക് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ലെനിൻ സെന്ററിൽ ആണ് യോഗം. പാർട്ടി സ്ഥാനാർത്ഥിയെ കുറിച്ചുള്ള നിർണായക ചർച്ചകളും യോഗത്തിൽ ഉണ്ടാകും. വൈകിട്ട് തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെടുന്ന ബൂത്ത് ഭാരവാഹികളുടെ യോഗത്തിലും സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആരെ സ്ഥാനാര്‍ഥിയാക്കണം എന്ന കാര്യത്തിൽ കോൺഗ്രസിലും ചർച്ചകൾ സജീവമാണ്. യുഡിഎഫിന്റെ ഉറച്ച സീറ്റായ തൃക്കാക്കരയില്‍ പി ടി തോമസിന്‍റെ ഭാര്യയെ പരിഗണിക്കണം എന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ പാർട്ടിയിലെ നേതാക്കളെ തന്നെ മല്‍സരിപ്പിക്കണെമെന്ന ആവശ്യവുമായി എറണാകുളത്തെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഏറെക്കുറെ ഉറച്ച സീറ്റെങ്കിലും യുഡിഎഫില്‍ തയ്യാറെടുപ്പിന് ഒട്ടും കുറവില്ല. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ സജീവമായി നടക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ ചുമതല കെപിസിസി നേതാക്കള്‍ക്ക് നൽകി. ബൂത്ത് തലം മുതൽ പ്രവര്‍ത്തനങ്ങൾ സജീവമാണ്. ഇനി നിശ്ചയിക്കേണ്ടത് സ്ഥാനാര്‍ഥിയെയാണ്. കെ സി വേണുഗോപാലും വി ഡി സതീശനും ഒരുമിച്ച് പി ടി തോമസിന്‍റെ ഭാര്യ ഉമയെ വീട്ടിലെത്തി സന്ദർശിച്ചതോടെയാണ് അണിയറയില്‍ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചത്. ഉമയെ കണ്ടത് സ്ഥാനാര്‍ഥി നിര്‍ണവുമായി ബന്ധപ്പെട്ടല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പിടിയുടെ നിര്യാണം മൂലം ഒഴിവു വന്ന സീറ്റിൽ ഉമയെ സ്ഥാനാര്‍ഥിയാക്കണം എന്ന് തന്നെയാണ് കെപിസിസി നേതൃത്വത്തിന്റെ താത്പര്യം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ ഉമയെ കണ്ട് ഇത് സംബന്ധിച്ച ചര്‍ച്ച നടത്താനാണ് ധാരണ. എന്നാല്‍ മറ്റ് നേതാക്കളെ പരിഗണിക്കണമെന്നാണ് എറണാകുളം ജില്ലയിലെ ചില പ്രമുഖ നേതാക്കളുടെ നിലപാട്.
കെപിസിസി ജനറൽ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ്, നിർവ്വാഹക സമിതി അംഗം ജയ്സണ്‍ ജോസഫ്, ഡിസിസി പ്രസിഡന‍്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ ചെയർമാന്‍ ഡൊമിനിക് പ്രസന്‍റേഷന്‍ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്. തൃക്കാക്കരയെ എ ഗ്രൂപ്പിന്‍റെ പട്ടികയിലാണ് ഗ്രൂപ്പ് നേതാക്കൾ കണക്കാക്കുന്നത്. ജെയ്സണ്‍ ജോസഫിനെയും അബ്ദുല്‍ മുത്തലബിനെയും എ ഗ്രൂപ്പ് സ്ഥാനാര്‍ഥിത്വത്തിനായി മുന്നോട്ട് വെയ്ക്കുന്നു. വി ഡി സതീശന്‍റെ പിന്തുണയാണ് ഷിയാസിന്‍റെ കരുത്ത്. ദീപ്ത് മേരി വര്‍ഗീസ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന‍്റെ പിന്തുണ അവകാശപ്പെടുന്നു. കെ വി തോമസിനെതിരെ അച്ചടക്ക നടപടി നേർപ്പിച്ചതിന് പിന്നിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തന്നെയാണ് കാരണം.
