കായംകുളത്തെ  സി പി എം ഏരിയാ കമ്മറ്റി ഓഫീസ് സ്റ്റാഫായി നിയമിക്കപ്പെട്ടതാണ് നിഖിലിൻ്റെ തലവര മാറ്റിയത്.സ്വന്തം കൂടാരത്തില്‍ നിന്ന് തന്നെ പുറത്തേക്കുള്ള വഴിയും തുറന്നു

കായംകുളം: അങ്ങാടിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനനം. സ്കൂൾ, ഹയർ സെക്കൻഡറി കാലയളവിലൊന്നും വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവ പ്രവർത്തകനായിരുന്നില്ല നിഖില്‍ തോമസ്. ബികോം പ0നത്തിനായി എംഎസ്എം കോളേജിൽ എത്തുന്നതോടെയാണ് എസ്എഫ്ഐയിലൂടെ ക്യാമ്പസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.ഏറെ ചുറുചുറുക്കും തൻ്റേടവുമുള്ള നിഖിലിനെ തേടി രണ്ടാം വര്‍ഷം തന്നെ എസ് എഫ് ഐയുടെ കോളേജ് യൂണിറ്റ് പ്രസിഡന്‍റ് പദം തേടിയെത്തി. തൊട്ടുപിന്നാലെ സിപിഎമ്മിന്‍റെ കായംകുളം ഏരിയാ കമ്മിറ്റി ഓഫീസ് സ്റ്റാഫായി.ഇതോടെയാണ് നേതാക്കളുമായി അടുക്കുന്നത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എച്ച് ബാബുജാന്‍, ജില്ലാ കമ്മിറ്റിഅംഗംഎന്‍ ശിവദാസന്‍, ഏരിയാ കമ്മിറ്റി സെക്രട്ടറി പി അരവിന്ദാഷന്‍.പട്ടിക നീളുന്നു

പിന്നെ നേതാക്കളുടെ തണലില്‍ ഒന്നൊന്നായി പദവികള്‍ വെട്ടിപ്പിടിച്ചു. രണ്ടാം വര്‍ഷം തന്നെ എസ് എഫ് ഐ കോളേജ് യൂണിയന്‍ പ്രസിഡന്‍റ് ,യൂണിവേഴ്സിററി യൂണിയന്‍ കൗണ്‍സിലര്‍, സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറി .കഴിഞ്ഞവര്‍ഷം നിരവധി മുതിര്‍ന്ന നേതാക്കളെ വെട്ടിമാറ്റി എസ് എഫ് ഐയുടെ ഏരിയാസെക്രട്ടറിയുമായി.എല്ലാറ്റിനും തുണയായത് നേതാക്കളിലുള്ള അമിത സ്വാധീനം.വ്യാജരേഖാ കേസില്‍പിടിവിണില്ലായിരുന്നുവെങ്കില്‍ താമസിയാതെ സര്‍വകലാശാല സെനറ്റ് അംഗത്തിന്‍റെ തൊപ്പി കൂടിഈ 25കാരന്‍റെ തലയില്‍ വന്നേനെ. സെനറ്റിലേക്ക് പാര്‍ട്ടി നിര്‍ദേശിച്ചവരില്‍ ഒരാളായിരുന്നു നിഖില്‍. പക്ഷെ അതിന് മുമ്പേ പണി കിട്ടി. പണി കൊടുത്തത് കാംപസില്‍ ഒപ്പം ചുവട് വെച്ച് തോളോട് തോളോട് ചേര്‍ന്ന് നടന്ന വനിതാ ജില്ലാ കമ്മിറ്റി അംഗം തന്നെയാണ് .

 നിഖിലിന്‍റേത് വ്യാജ ഡിഗ്രിയെന്ന് സംഘടനാവേദികളില്‍ ഉറക്കെ വിളിച്ചുപറയാന്‍ ഈ പെണ്‍കുട്ടിക്കായി .താങ്ങായി മറ്റു ചിലരും. സംഘടനയില്‍ തന്നെ വെല്ലുവിളിച്ച 3 പേരെ നേതൃത്വത്തിന്‍റെ സഹായത്തോടെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കാന്‍ നിഖില്‍ ചരടുവലിച്ചത് അടുത്തിടെയാണ് .ഇതില്‍പ്പെട്ട ഒരു പെണ്‍കുട്ടിയാണ് നിഖിലനെതിരെ പോരാട്ടത്തിനിറങ്ങിയത് എന്നതും ചരിത്രം . അന്ന് ഈ പെണ്‍കുട്ടിയടക്കമുള്ളവരെ പുറത്താക്കന്‍ ഏല്ലാ ആശിര്‍വാദവും നല്കിയ സിപിഎം നേതാവ് ഇപ്പോള്‍ വ്യാജ ഡിഗ്രി വിവാദത്തില്‍ സംശയ നിഴലിലുമാണ്.