ഡിഎൻഎ ഫലം ലഭിക്കും മുമ്പ് ധൃതിപ്പെട്ട് എന്തിന് സംസ്കാരം നടത്തി? പൊലീസിനെതിരെ നടപടി വേണം; ഇർഷാദിന്റെ കുടുംബം
ഡി എൻ എ പരിശോധന ഫലം ലഭിക്കും മുമ്പ് സംസ്കാരം നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്ക് രക്ഷപെടാൻ സാവകാശം കിട്ടിയെന്നും പിതാവ് നാസർ ആരോപിച്ചു
കോഴിക്കോട് : പന്തിരിക്കരയിൽ സ്വർണ്ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹം കാണാതായ ദീപക്കിന്റെതന്നു കരുതി സംസ്കരിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് ഇർഷാദി്നറെ കുടുംബം. ഡി എൻ എ പരിശോധന ഫലം ലഭിക്കും മുമ്പ് സംസ്കാരം നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും പ്രതികൾക്ക് രക്ഷപെടാൻ സാവകാശം കിട്ടിയെന്നും പിതാവ് നാസർ ആരോപിച്ചു. ഈ കാര്യം ചൂണ്ടി കാട്ടി റൂറൽ എസ് പിക്കു പരാതി നൽകി. ഇർഷാദിന്റെ കൊലപാത കേസ് സിബിഐ ക്കു വിടണമെന്നും നാസർ ആവശ്യപ്പെട്ടു.
ഇർഷാദിനെ തട്ടിക്കൊണ്ടുപോയ സ്വർണ്ണക്കടത്തു സംഘ തലവൻ സ്വാലിഹ് ഉൾപ്പെടെ മൂന്നു പ്രതികൾ ഇപ്പോഴും വിദേശത്ത് കഴിയുകയാണ്. ഇവരെ നാട്ടിലെത്തിക്കാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല. സ്വർണ്ണക്കടത്ത് സംഘത്തിന് പിന്നിൽ വലിയ ആളുകൾ ഉണ്ടാകുമെന്നതിനാലാകാം പൊലീസ് ഇവരെ പിടിക്കാത്തത്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദീപക്കിന്‍റേതെന്ന് കരുതി സംസ്ക്കരിച്ച ഇര്‍ഷാദിന്‍റെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കൾക്ക് കൈമാറി
അതേ സമയം, മേപ്പയൂരില്‍ നിന്നും കാണാതായ ദീപക്കിനെ കഴിഞ്ഞ ഇന്ന് നാട്ടിലെത്തിക്കും. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപകിന്‍റേതുമായി രൂപസാദൃശ്യം ഉണ്ടായതിനാൽ ബന്ധുക്കള്‍ സംസ്കരിച്ചു. എങ്കിലും പൊലീസ് ഡിഎന്‍എ പരിശോധനക്ക് വേണ്ടി മൃതദേഹത്തില്‍ നിന്ന് സാംപിള്‍ എടുത്തിരുന്നു. ഇതിനിടെയാണ് സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിനായി പെരുവണ്ണാമൂഴി പൊലീസ് അന്വേഷണം തുടങ്ങിയത്. ഡിഎന്‍എ പരിശോധനാ ഫലം വന്നതോടെ ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് വ്യക്തമായി.
ഇര്‍ഷാദ് വധക്കേസ്: സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
ദീപക്കിനെ കണ്ടെത്താൻ മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും എങ്ങുമെത്തിയില്ല. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ദീപക്കിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇതിനിടെ കുടുംബം അഭിഭാഷകനായ പ്രിയേഷ് കുമാർ മുഖേന ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്. കഴിഞ്ഞ ദിവസം ഗോവയിലാണ് ദീപക്കിനെ കണ്ടെത്തിയത്.
ദീപകിന്‍റെ തിരോധാനം; അമ്മയെ വിളിച്ച് ഗോവയിലാണെന്ന് പറഞ്ഞു, കണ്ടെത്താൻ നിർണായകമായത് ഫോൺ കോൾ