ഫ്രാൻസിൽ എത്തിച്ചേർന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധയെന്ന് സംശയം. യാത്രക്കാരൻ മരണപ്പെട്ട സാഹചര്യത്തിലാണ് സംശയം ഉയർന്നിരിക്കുന്നത്. ആയിരത്തിലധികം യാത്രക്കാരെ നിരീക്ഷണത്തിലാക്കി.
പാരിസ്: ക്രൂയിസ് കപ്പലിൽ പൊട്ടിപ്പുറപ്പെട്ട ഹാൻ്റ വൈറസ് രോഗബാധയുടെ ആശങ്ക നിലനിൽക്കെ, മറ്റൊരു ക്രൂയിസ് കപ്പലിൽ പുതിയൊരു വൈറസ് ബാധയെന്ന് സംശയം. ഫ്രഞ്ച് നഗരത്തിൽ എത്തിച്ചേർന്ന ക്രൂയിസ് കപ്പലിൽ നോറോവൈറസ് ബാധ സംശയിക്കുന്ന സാഹചര്യത്തിൽ യാത്രക്കാരെ നിരീക്ഷണത്തിലാക്കി. കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരുമടക്കം ആയിരത്തിലധികം പേരെയാണ് ഫ്രഞ്ച് അധികൃതർ നിരീക്ഷണത്തിലാക്കിയത്. കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരൻ മരണപ്പെട്ടത് നോറോവൈറസ് മൂലമാണോ എന്നാണ് സംശയിക്കുന്നത്.

ഫ്രാൻസിലെ ബോർഡോയിൽ അടുപ്പിച്ച യുകെ കേന്ദ്രീകരിച്ചുള്ള ക്രൂയിസ് കപ്പലിൽ ഉണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയുമാണ് നിരീക്ഷണത്തിലാക്കിയത്. കപ്പലിൽ 1,187 യാത്രക്കാരും 514 ജീവനക്കാരുമാണ് ഉള്ളത്. ഇതിൽ കൂടുതൽ പേരും ബ്രിട്ടൺ, അയർലൻഡ് എന്നിവിടങ്ങളിൽനിന്ന് ഉള്ളവരാണ്. 90 വയസ്സുള്ള യാത്രക്കാരനാണ് മരണപ്പെട്ടതെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. കൂടാതെ, 50 ഓളം യാത്രക്കാർ നോറോവൈറസിനോട് സാമ്യമുള്ള ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നും അവർ അറിയിച്ചു.
മെയ് ആറിന് ഷെറ്റ്ലാൻഡ് ദ്വീപുകളിൽനിന്ന് പുറപ്പെട്ട കപ്പലിന് ബെൽഫാസ്റ്റ്, ലിവർപൂൾ, ബ്രസ്റ്റ് എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് യാത്ര ബോർഡോയിൽ എത്തിച്ചേർന്നത്. കപ്പലിൻ്റെ യാത്ര സ്പെയിനിലേക്ക് തുടരാനിരിക്കെയാണ് യാത്രക്കാരൻ മരണപ്പെട്ടതും നോറോവൈറസ് ബാധ സംശയിക്കുന്നതും. അതേസമയം ക്രൂയിസ് കപ്പലിലെ ഹാൻ്റ വൈറസ് വ്യാപനത്തിന് ഇതുമായി ബന്ധമില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
കടുത്ത ഛർദ്ദിക്കും വയറിളക്കത്തിനും കാരണമാകുന്ന അതിവേഗം പടർന്നുപിടിക്കുന്ന അണുബാധയാണ് നോറോവൈറസ്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയാണ് രോഗബാധയ്ക്ക് കാരണമാകുന്നത്. അണുബാധയേറ്റ വ്യക്തിയുമായി സമ്പർക്കം പുലർത്തുന്നവർക്കും രോഗം ബാധിക്കാം. വൈറസ് ബാധയേറ്റ് 12 മുതൽ 48 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കും. വയറുവേദന, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം, പനി, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ.


